വായ്പകൾ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളുമായി ആർബിഐ
വായ്പകൾ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾക്കും ഉപഭോക്താക്കൾ നേരിടുന്ന പീഡനങ്ങൾക്കും അറുതിവരുത്താൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് കണിശമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോടൊപ്പം വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ഓരോ ബാങ്കിനും വ്യക്തമായ നയം ഉണ്ടായിരിക്കണമെന്നും ആർബിഐ നിർദ്ദേശിക്കുന്നു.
കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം നടക്കുന്നത്.
ഇതുസംബന്ധിച്ച കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വരും ദിവസങ്ങളിൽ അഭിപ്രായം അറിയിക്കാവുന്നതാണ്.
വായ്പക്കാരോട് മാന്യമായി പെരുമാറണമെന്നതാണ് പുതിയ പരിഷ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഈടായി നൽകിയ വസ്തുവകകൾ ഏറ്റെടുക്കുന്നതിന് വ്യക്തമായ ചട്ടങ്ങൾ ഉണ്ടാകണം.
വായ്പക്കാരെ മാനസികമായോ ശാരീരികമായോ ആക്രമിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
റിക്കവറി ഏജന്റുമാരുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും അവർക്കായി പ്രത്യേക പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയും വേണം.
വായ്പക്കാർക്ക് പരാതികൾ സമർപ്പിക്കാൻ ഫലപ്രദമായ ഒരു സംവിധാനം ബാങ്കുകൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്.
ബാങ്ക് ശാഖകളിലും വെബ്‌സൈറ്റുകളിലും വായ്പ തിരിച്ചുപിടിക്കാൻ ചുമതലപ്പെടുത്തിയ ഏജന്റുമാരുടെ പട്ടിക പ്രസിദ്ധീകരിക്കണം.
ഒരു ഏജന്റിനെ നിയമിക്കുന്നതിന് മുൻപ് വായ്പക്കാരനെ അക്കാര്യം രേഖാമൂലം അറിയിക്കണം.
വായ്പക്കാരൻ എന്തെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് തീർപ്പാക്കുന്നത് വരെ റിക്കവറി നടപടികൾക്കായി ഏജന്റിനെ അയക്കാൻ പാടില്ല.
കൂടാതെ, വായ്പക്കാരുമായി ഏജന്റുമാർ നടത്തുന്ന എല്ലാ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണമെന്നും മൊബൈലിൽ വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണമെന്നും പുതിയ നിയമം അനുശാസിക്കുന്നു
റിക്കവറി ഏജന്റുമാർക്ക് പല കാര്യങ്ങളിലും ആർബിഐ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വായ്പക്കാരെ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിലൂടെയോ മൊബൈലിലൂടെയോ മോശം സന്ദേശങ്ങൾ അയക്കുന്നതും ഇനി അനുവദിക്കില്ല.
രാത്രികാലങ്ങളിലോ അസമയത്തോ വിളിക്കുന്നതിനും അജ്ഞാത നമ്പറുകളിൽ നിന്ന് ഭീഷണിപ്പെടുത്തുന്നതിനും നിയന്ത്രണമുണ്ട്.
വായ്പക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പരസ്യമായി അപമാനിക്കുന്നതോ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതോ ശിക്ഷാർഹമാണ്.
വായ്പ തുകയെക്കുറിച്ചോ തിരിച്ചടച്ചില്ലെങ്കിലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുന്നതും നിരോധിച്ചിരിക്കുന്നു.









