പൊന്നാനി ഒഴികെ 15 ഇടങ്ങളിലും വിജയപ്രതീക്ഷയോടെ യു.ഡി.എഫ്! മലപ്പുറത്തെ മനക്കണക്ക്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം ആത്മവിശ്വാസമാക്കി, മലപ്പുറം ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിൽ പൊന്നാനി ഒഴികെ 15 ഇടങ്ങളിലും വിജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് കൈവിട്ടെങ്കിലും മറ്റ് മൂന്ന് സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലേക്കും കടന്നുകയറാനാണ് എൽ.ഡി.എഫിന്റെ ശ്രമം. ഇതിന് ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ഇടതുമുന്നണി നീക്കം.
അതേസമയം വോട്ട് വിഹിതം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ ബി.ജെ.പി.യും രംഗത്തുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് ഏകദേശം ആറുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
122 തദ്ദേശ സ്ഥാപനങ്ങളിൽ 116 ഇടങ്ങളിൽ മുന്നണി വിജയം നേടി. ജില്ലാപഞ്ചായത്തിൽ എതിരാളികളില്ലാത്ത സ്ഥിതിയായിരുന്നു.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 30 സ്ഥാപനങ്ങൾ കൈവശമുണ്ടായിരുന്ന ഇടതുപക്ഷം ഇത്തവണ അഞ്ചിലേക്കാണ് ചുരുങ്ങിയത്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിൽ മുസ്ലിം ലീഗും ഒരു മണ്ഡലത്തിൽ കോൺഗ്രസും വിജയിച്ചു. പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ സി.പി.എം വിജയിച്ചു.
പി.വി. അൻവർ രാജിവെച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ കോൺഗ്രസ് തിരിച്ചുപിടിച്ചു.
മന്ത്രി വി. അബ്ദുറഹിമാനിലൂടെ താനൂരിൽ തുടർച്ചയായി രണ്ടുതവണ എൽ.ഡി.എഫ് വിജയം നേടിയിരുന്നു.
ഈ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലീഗിന്റെ പ്രധാന ലക്ഷ്യം. കെ.ടി. ജലീൽ പ്രതിനിധീകരിക്കുന്ന തവനൂരിൽ, യു.ഡി.എഫിലെത്തിയ പി.വി. അൻവറിനാണ് കൂടുതൽ സാധ്യതയെന്ന വിലയിരുത്തലും നിലനിൽക്കുന്നു.
പൊന്നാനി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നാലും, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം വിലയിരുത്തുമ്പോൾ ഇരുമുന്നണികളും ഏകദേശം സമബലത്തിലാണ്.
ഇതോടൊപ്പം കോൺഗ്രസും ലീഗും സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്.
സി.പി.എം, ബി.ജെ.പി. എന്നിവർ താഴെത്തട്ടിൽ സംഘടന ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുസ്ലിം ലീഗിൽ മൂന്ന് സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റ് ലഭിക്കാതെ പോകാനിടയുണ്ടെന്നാണ് സൂചന. എം.എസ്.എഫിന് ഒരു സീറ്റും യൂത്ത് ലീഗിന് മൂന്ന് സീറ്റുവരെയും നൽകാമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്.
വനിതാ സ്ഥാനാർത്ഥികളിൽ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, അഡ്വ. നൂർബീന റഷീദ് എന്നിവർക്ക് മുൻഗണനയുണ്ട്.
കോൺഗ്രസിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും വണ്ടൂരിൽ എ.പി. അനിൽകുമാറും തുടരാനാണ് സാധ്യത.
തവനൂരിൽ യൂത്ത് കോൺഗ്രസിനും പൊന്നാനിയിൽ പി.ടി. അജയ്മോഹൻ, കെ.പി. നൗഷാദലി എന്നിവർക്കും പരിഗണനയുണ്ട്.
സി.പി.എം പൊന്നാനി ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളിൽ വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം നടത്താനാണ് സാധ്യത. പൊന്നാനിയിൽ എം. സ്വരാജ് സജീവമാണ്.
തവനൂരിൽ കെ.ടി. ജലീൽ മത്സരിക്കുമെന്ന അഭ്യൂഹവും നിലനിൽക്കുന്നു. താനൂരിൽ നിന്ന് തിരൂരിലേക്ക് മാറാനുള്ള സാധ്യത മന്ത്രി വി. അബ്ദുറഹിമാൻ നിഷേധിച്ചിട്ടില്ല.
English Summary:
With strong confidence gained from its sweeping victory in the local body elections, the UDF expects to win 15 out of 16 assembly constituencies in Malappuram district, excluding Ponnani. While the LDF is attempting to regain ground by fielding strong candidates and targeting League strongholds, the BJP is aiming to increase its vote share. Candidate selection talks are underway across parties as Malappuram shapes up to be a major battleground ahead of the next assembly elections.
malappuram-udf-ldf-election-strategy
Malappuram, Kerala Politics, UDF, LDF, Muslim League, Congress, CPM, Local Body Elections, Assembly Elections









