വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി; റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസെടുക്കും
കൊച്ചി: പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കും. വീടിനു സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയ ആശ ബെന്നി (42)യുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇന്നലെ ഉച്ചയോടെയാണ് പുഴയിൽ ചാടി ആശ ബെന്നി ജീവനൊടുക്കിയത്.
വീടിന് സമീപമുള്ള പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയ കുറിപ്പിൽ അയൽവാസിയും പലിശക്കാരിയുമായ ബിന്ദുവും ഭർത്താവ് പ്രദീപ് കുമാറും അമിത പലിശ ഈടാക്കി വീണ്ടും പണം ആവശ്യപ്പെട്ടുവെന്നും, ഭീഷണിപ്പെടുത്തിയുവെന്നും രേഖപ്പെടുത്തിയിരുന്നു.
പലിശയായി 30 ലക്ഷം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടു
ആശ പത്ത് ലക്ഷം രൂപ വായ്പയായി വാങ്ങിയെങ്കിലും, ഇതിനകം 30 ലക്ഷത്തോളം രൂപ പലിശയായി നൽകിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. പലിശ തീർന്നിട്ടും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ആശ മാനസികമായി തളർന്നതായി വ്യക്തമാക്കുന്നു. പറവൂർ പൊലീസ് സ്റ്റേഷനിൽ തന്നെ ബിന്ദുവും പ്രദീപും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും, പൊലീസിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പണമിടപാടിൽ ദുരൂഹത
പോലീസിന്റെ പ്രാഥമിക പരിശോധന പ്രകാരം, 10 ലക്ഷത്തോളം രൂപയുടെ ഇടപാട് നടന്നുവെന്ന് പറയുന്നുവെങ്കിലും വ്യക്തമായ രേഖകൾ ഇല്ല. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾപേ വഴിയും നടന്നത് ചെറുതായ ഇടപാടുകൾ മാത്രമാണ്. അതിനാൽ ഇത്രയും വലിയ തുക കൈമാറ്റം ഏത് വഴിയാണ് നടന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുന്നു.
ഭീഷണികളും പഴയ കേസുകളും
ആശയുടെ കുടുംബം പറയുന്നതനുസരിച്ച്, ആത്മഹത്യയ്ക്കുമുമ്പ് പ്രദീപ് കുമാർ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട പൊലീസുകാരനാണ് പ്രദീപ് കുമാർ. 2018-ൽ വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിന് അദ്ദേഹം അറസ്റ്റിലായിരുന്നുവെന്നും, തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭ്യമാണ്.
പ്രതികൾ ഒളിവിൽ
ആശയുടെ മരണത്തിനു പിന്നാലെ പ്രദീപും ഭാര്യ ബിന്ദുവും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നും വ്യക്തമാക്കി. ആശയുടെ പ്രധാന സാമ്പത്തിക ഇടപാടുകൾ ബിന്ദുവുമായിട്ടാണ് നടന്നിരുന്നത്. ഒരു ലക്ഷത്തിന് മാസത്തിൽ പതിനായിരം രൂപ പലിശ ഈടാക്കിയിരുന്നതായും, പലിശ അടയ്ക്കാനായി ആശ മറ്റ് ഇടങ്ങളിൽ നിന്ന് വീണ്ടും കടം വാങ്ങിയിരുന്നുവെന്നും സൂചനയുണ്ട്.
വലിയ കടബാധ്യത
ആശയുടെ വീട്ടിൽ പലിശക്കാരെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ച ആശയ്ക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വിവിധ വ്യക്തികളിൽ നിന്ന് ഏകദേശം 24 ലക്ഷത്തോളം രൂപ ആശ കടം വാങ്ങിയിരുന്നുവെന്നു പൊലീസ് കണ്ടെത്തി.
പറവൂരിൽ നടന്ന ഈ ദുരന്തം, പലിശക്കാരുടെ കുടുക്കിൽ പെട്ട സാധാരണക്കാരുടെ ദുരവസ്ഥയെ വീണ്ടും സമൂഹത്തിന്റെ മുന്നിൽ തെളിയിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു.
ENGLISH SUMMARY:
Paravur tragedy: Housewife Asha Benni dies by suicide after harassment from loan sharks. Retired police officer, wife booked for abetment of suicide.