സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ
പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ സമ്പർക്കപ്പട്ടികയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ. കൂടുതലും കെഎസ്ആർടിസി ബസ്സിലാണ് വയോധികൻ യാത്ര ചെയ്തത്.
നിലവിൽ ആകെ 46 പേരെയാണ് ആരോഗ്യ വകുപ്പ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മരിച്ചയാളുടെ ഭാര്യയും മക്കളും പേരക്കുട്ടികളും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ട്. സംഭവുമായി ബന്ധപ്പെട്ട് പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെങ്കിലും ഇവിടെ എത്തുന്നതിനുമുമ്പ് തന്നെ ഇദ്ദേഹം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അതുകൊണ്ടുതന്നെ സമ്പർക്ക പട്ടിക നീളുകയാണ്.
മരിച്ചവരുടെ ബന്ധുക്കളിൽ രണ്ടുപേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.
വീണ്ടും നിപ ജാഗ്രതയിൽ സംസ്ഥാനം; ആറ് ജില്ലകളിൽ ജാഗ്രത നിർദേശം
പാലക്കാട്: വീണ്ടും നിപ ജാഗ്രതയിൽ സംസ്ഥാനം. രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രത നിർദേശം നൽകിയത്.
നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അറിയിപ്പ്.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ ബൈ സ്റ്റാൻഡർ ആയി അനുവദിക്കൂ.
ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചങ്ങലീരിയിൽ നിപ്പ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.
കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതൽ 14 വരെ ഉള്ള വാർഡുകളിലും, മണ്ണാർക്കാട് നഗരസഭയിലെ 25 മുതൽ 28 വരെ ഉള്ള വാർഡുകളിലും കർശന നിയന്ത്രണങ്ങൾ ഏർപെടുത്തി.
കാരകുർശ്ശി, കരിമ്പുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലും നിയന്ത്രണം ഉണ്ട്. ചങ്ങലീരിയിൽ മരിച്ച വ്യക്തിയുമായി 46 പേരാണ് നേരിട്ട് സമ്പർക്കം പുലർത്തിയതെന്നാണ് റിപ്പോർട്ട്. എല്ലാവരും നിരീക്ഷണത്തിൽ കഴിയുകയാണ്.
നിയന്ത്രണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ആറ് മണി വരെ മാത്രമെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളു,മാസ്‌ക്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ഇന്ന് വരാൻ സാധ്യതയുണ്ട്. നാട്ടുകലിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
സംസ്ഥാനത്ത് വീണ്ടും നിപ മരണം
പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയായ അമ്പതു വയസുകാരനാണ് മരിച്ചത്.
നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.
ആരോഗ്യനില വഷളായതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അമ്പതുകാരൻ ആദ്യം ചികിത്സതേടിയത്.
സ്ഥിതി കൂടുതൽ ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.
കടുത്ത ശ്വാസതടസ്സം ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.
English Summary:
In the case of the 57-year-old man who died due to Nipah infection, health officials have identified more contacts than initially expected, as the deceased had traveled primarily by KSRTC buses. So far, 46 people have been included in the contact list by the Health Department. The man’s wife, children, and grandchildren are part of the primary contact list. The school attended by his grandchildren has been temporarily closed as a precaution.