തിരുവനന്തപുരം: അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, അയിരൂർ, ഇടവ തീരങ്ങളിലാണ് ഇന്നു രാവിലെയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്.
അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചിട്ടുണ്ട്. കണ്ടെയ്നർ പലതും തകർന്ന നിലയിലാണ്. ചാക്കുക്കെട്ടുകൾ തീരത്ത് ചിതറികിടക്കുകയാണ്.
വർക്കല ഇടവ മാന്ത്ര ഭാഗത്ത് തുറന്ന നിലയിലാണ് രണ്ട് കണ്ടെയ്നറുകളാണ് അടിഞ്ഞത്. പുലർച്ചെ മൂന്നുമണിയോടെയാണ് വർക്കല ഇടവ മാന്ത്ര ഭാഗത്ത് കണ്ടെയ്നർ കണ്ടെത്തിയത്. ശക്തമായ തിരമാലകളിൽ കണ്ടെയ്നർ തകർന്ന് ഉള്ളിലുള്ള വസ്തുക്കൾ വെള്ളത്തിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്.
വർക്കല ഓടയം ബീച്ചിന് സമീപത്തും തുറന്ന ഒരു കണ്ടെയ്നർ കണ്ടെത്തി. ഈ കണ്ടെയ്നറിൽ നിന്ന് പുറത്ത് പോയെന്ന് കരുതുന്ന വെളുത്ത നിറമുള്ള വസ്തു പാപനാശം ബലി മണ്ഡപത്തിന് സമീപം കരയിലേക്ക് പടർന്ന നിലയിലാണ്. ഇവിടെ നിരവധി പേരാണ് രാവിലെ ബലിതർപ്പണത്തിനായി എത്തിയത്.
കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്തേക്ക് നാട്ടുകാര്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമായിരിക്കും കണ്ടെയ്നര്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
അതേസമയം ശക്തികുളങ്ങരയിൽ അടിഞ്ഞ അഞ്ച് കണ്ടെയ്നറുകൾക്ക് കാര്യമായ കേടുപാടുകൾ പറ്റാത്തതിനാൽ ഉള്ളിൽ എന്താണെന്ന് വ്യക്തമായിട്ടില്ല. തകർന്ന രണ്ടെണ്ണത്തിൽ ന്യൂസ് പ്രിന്റും ഗ്രീൻ ടീയുമായിരുന്നു.
ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഒഴുകാതിരിക്കാൻ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വടം ഉപയോഗിച്ച് കെട്ടിനിറുത്തിയിരിക്കുകയാണ്. കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്നറുകൾ നാവികസേനയുടെ ഡോണിയർ വിമാനം നിരീക്ഷിക്കുന്നുണ്ട്.