ഡൽഹി: ജമ്മുവിലെ ദോഡാ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ താൽക്കാലികമായി ഇന്റർനെറ്റിനു വിലക്കേർപ്പെടുത്തി. ജമ്മു കശ്മീർ പോലീസിന്റെ ശുപാർശ പ്രകാരമാണ് നടപടി.
പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് പോലീസിന്റെ വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികൾ ഇൻറർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതിനിടെ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ അതിർത്തി രക്ഷാ സേന വെടിവെച്ചു കൊന്നു. പാക് അതിർത്തിയിൽ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇയാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ തന്നെ ബിഎസ്എഫ് ജവാന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിർത്തി കടന്നുവരരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറാൻ തന്നെ പാകിസ്ഥാൻ സ്വദേശി ശ്രമിക്കുകയായിരുന്നു.
ഇതോടെയാണ് ബിഎസ്എഫ് വെടിയുതിർത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നുഴഞ്ഞുകയറാൻ ശ്രമിച്ചത് പാക്കിസ്ഥാൻ ചാരനെന്നാണ് സേനയുടെ സംശയം.
ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ക്രൂരമായി മര്‍ദിച്ച് ഡെലിവറി ബോയ്
ബെംഗളൂരു: വീടിന്റെ ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ഡെലിവറി ബോയ് ക്രൂരമായി മര്‍ദിച്ചു. ബെംഗളൂരു ബെസവേശ്വര നഗറില്‍ മേയ് 21-ാം തീയതിയാണ് സംഭവം.
ശശാങ്ക് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ശശാങ്ക് ഡെലിവറി ബോയ്ക്ക് നല്‍കിയ ലൊക്കേഷനില്‍ ചെറിയ പിശക് സംഭവിച്ചു. അതിനെച്ചൊല്ലി ശശാങ്കും ഡെലിവറിബോയ് വിഷ്ണു അനിരുദ്ധും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ ശശാങ്കിനെ വിഷ്ണു അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ ശശാങ്ക് സിസിടിവി ദൃശ്യങ്ങളടക്കം ബെംഗളൂരു പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ വിഷ്ണു അനിരുദ്ധിനെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.