നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നൽകിയ കേസിലെ പ്രതി ഗ്രീഷ്മക്കെതിരെ വീണ്ടും പരാതി. കീം, സിയുഇടി, കുസാറ്റ്, സിഎംസി വെല്ലൂർ എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷയ്ക്കായി ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നൽകിയെന്നാണ് പരാതി. കണ്ണറവിള സ്വദേശി ആദർശ്, ഇരുവൈക്കോണം സ്വദേശി എസ്. അഭിറാം എന്നിവരാണ് പരാതി നൽകിയത്.
ആദർശിൽ നിന്ന് ജെഇഇ, നീറ്റ്, കീം, ബിറ്റസാറ്റ്, എയിംസ് എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷകൾക്കു രജിസ്റ്റർ ചെയ്യാനായി 23,300 രൂപ തട്ടിയെടുത്തെന്നും അഭിറാമിൽനിന്ന് ഫീസ് വാങ്ങിയ ശേഷം വിവിധ പ്രവേശനപരീക്ഷകൾക്ക് വ്യാജ ഹാൾടിക്കറ്റുകൾ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആദർശിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തിട്ടുണ്ട്.
അഭിറാമിൽ നിന്ന് നീറ്റ് പ്രവേശനപരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റർചെയ്തു. തുടർന്ന് അഭിറാമിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പത്തനംതിട്ടയിൽ പിടിയിലായ ജിത്തുവിന് ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചുനൽകിയത്.
അഭിറാം മണക്കാട് സ്കൂളിലാണ് നീറ്റ് പരീക്ഷ എഴുതിയത്. ഈ രജിസ്റ്റർ നമ്പരും വിലാസവുമുപയോഗിച്ച് പത്തനംതിട്ടയിലെ ഒരു സ്കൂളിന്റെ പേരിൽ പ്രതി ജിത്തുവിന് ഹാൾടിക്കറ്റ് നിർമിച്ചുനൽകുകയായിരുന്നു. തുടർന്ന് പരീക്ഷയ്ക്കിടെയാണ് ജിത്തു പിടിയിലായത്.
അഭിറാം നീറ്റിന് അപേക്ഷിക്കുന്ന ഘട്ടത്തിൽത്തന്നെ കീം പരീക്ഷയ്ക്കായി 1600 രൂപ നൽകി രജിസ്‌ട്രേഷൻ നടത്തി. എന്നാൽ, കീമിന് നൽകിയ ഹാൾ ടിക്കറ്റ് വ്യാജമായിരുന്നു. വെല്ലൂർ സിഎംസിയിൽ നഴ്‌സിങ് കോഴ്‌സിൽ പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായും അഭിറാം 1700 രൂപ നൽകി. ഈ പരീക്ഷയ്ക്കു നൽകിയതും വ്യാജ ഹാൾ ടിക്കറ്റാണ്.
അഭിറാമിനു ലഭിച്ച ഹാൾ ടിക്കറ്റ് വെച്ച് വെല്ലൂർ സിഎംസിയിലെ വെബ്‌സൈറ്റിൽ പരിശോധിക്കുമ്പോഴാണ് വ്യാജ ഹാൾ ടിക്കറ്റാണെന്ന് തിരിച്ചറിഞ്ഞത്. സിയുഇടി(കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) വഴി ഇന്റഗ്രേറ്റഡ് കോഴ്‌സിനായി 1650 രൂപയും ഫീസായി നൽകിയിരുന്നു. എന്നാൽ, ഇതിന് നൽകിയ ഹാൾ ടിക്കറ്റും വ്യാജമായിരുന്നു.
സമാനമായി കുസാറ്റിലും പ്രവേശനപരീക്ഷയ്ക്കായി അഭിറാം 1500 രൂപ ഫീസ് നൽകി അപേക്ഷിച്ചെങ്കിലും പ്രതി ഗ്രീഷ്മ നൽകിയത് വ്യാജ ഹാൾ ടിക്കറ്റാണ്. ഒബിസി വിഭാഗത്തിൽപ്പെടുന്ന അഭിറാമിന് പട്ടികജാതി വിഭാഗത്തിൽപ്പെടുന്നെന്നു രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റാണ് ഗ്രീഷ്മ നിർമിച്ചു നൽകിയത്. ഇതുമൂലം കുസാറ്റ് പരീക്ഷയും അഭിറാമിന് എഴുതാനായില്ല.









