17ാം ലോക്സഭയുടെ കാലാവധി ജൂണിൽ അവസാനിക്കുമ്പോൾ തുടർന്നു വരുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കുന്ന ഘടകമാകും വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ. വന പ്രദേശത്തോടു ചേർന്ന കൃഷിഭൂമികളിൽ മുൻപൊക്കെ അപൂർവമായി ആനയുടേയും കാട്ടുപന്നിയുടേയും ആക്രമണം ഉണ്ടാകുമായിരുന്നു. എന്നാൽ വനവുമായി ബന്ധമില്ലാത്ത പ്രദേശങ്ങളും വന്യജീവി ആക്രമണം രൂക്ഷമായിക്കഴിഞ്ഞു. ഏറെ വനമേഖലയുള്ള ഇടുക്കിയിലും വയനാട്ടിലും വന്യജീവി ആക്രമണത്താൽ കൊല്ലപ്പെടുന്ന കർഷകരുടെ എണ്ണത്തിനും കണക്കില്ല. മൂന്നാറിൽ കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം കന്നിമലയിൽ മണിയാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ കൊല്ലപ്പെട്ട മണിയുടെ വീട്ടിൽ സന്ദർശനം നടത്തി.
വയനാട്ടിലെ മാനന്തവാടിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചതും എസ്.പി.യും കളക്ടറും അടക്കമുള്ളവരെ തടഞ്ഞുവെച്ചതും ദേശീയ തലത്തിൽ തന്നെ ചർച്ചയായി. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തർസംസ്ഥാന വന്യജീവി പ്രശ്നങ്ങൾ ഏകോപിപ്പിക്കാൻ കേരള , കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീഷണൽ ചീഫ് സെക്രട്ടറി / പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ സമിതി രൂപവത്കരിക്കാൻ ധാരണയായിരുന്നു. 15 ലക്ഷം രൂപ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ധാരണയായെങ്കിലും ജനരോഷം തണുത്തിട്ടില്ല.
കസ്തൂരി രംഗൻ, ഗാഡ്ഗിൽ വിഷയത്തിൽ ഇടുക്കിയിൽ കെപൊള്ളിയത് ഞെട്ടലോടെയാണ് കോൺഗ്രസ് നേതൃത്വം അന്ന് കണ്ടത്. ഹൈറേഞ്ച് സംരക്ഷണ സമിതിയും , കർഷക ജനതയും , സഭയും ഒന്നിച്ചപ്പോൾ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായിരുന്ന ഇടുക്കി മണ്ഡലം ഇടത്തേയ്ക്ക് ചാഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി ഇടത് ചായ്വ് വെടിഞ്ഞ് സ്വതന്ത്രമായാണ് നിലകൊള്ളുന്നതെങ്കിലും ഇടയ്ക്കൊക്കെ പട്ടയ വിഷയത്തിൽ ഇടതുപക്ഷത്തിനെ കൊട്ടുന്നത് പതിവാണ്. വന്യജീവിയാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാറിലെ മണിയുടെ വീട്ടിലെ ഇടുക്കി ബിഷപ്പിന്റെ സന്ദർശനത്തെ ദുരന്ത ഭൂമിയിലെ എത്തിനോട്ടമായല്ല മറിച്ച് വന്യ ജീവി ആക്രമണത്തിൽ കർഷകന് സഭ പിന്തുണ നൽകുമെന്ന സന്ദേശമായാണ് വിലയിരുത്തുന്നത്. പ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പി.യും വന്യജീവിയാക്രമണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചപറ്റിയെന്ന ആരോപണവുമായി രംഗത്തിറങ്ങുമ്പോൾ ഇടതു ക്യാമ്പ് എങ്ങിനെ പ്രതിരോധിയ്ക്കുമെന്ന് കണ്ടറിയണം. സർക്കാരിനും വനം വകുപ്പിനും വനം മന്ത്രിയ്ക്കുമെതിരെ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയാൻ നാളിതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.
വനമേഖലയുമായി ബന്ധമില്ലാത്ത ഒട്ടേറെയിടങ്ങളിൽ വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് പതിവാണ് . കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ തെങ്ങുകൾ പോലും കൃഷിചെയ്യാനാവാത്ത അവസ്ഥയാണ്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെയ്ക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ഫലപ്രദമായി നടപ്പാക്കാനായത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കുരങ്ങു ശല്യവും ഏറെ അസഹനീയമായി. വനമേഖലകളിൽ വനം വകുപ്പ് സമാന്തര സർക്കാരായി പ്രവർത്തിക്കുവെന്ന് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ വിവിധ കക്ഷികൾ പ്രതികരിയ്ക്കുന്നുണ്ട്. ഇടുക്കിയിൽ വനത്തോട് ചേർന്ന വിനോദ സഞ്ചാര മേഖലയിൽ കരിക്ക് വിറ്റ യുവാക്കൾക്ക് എതിരേ കേസെടുത്തതും ഉപ്പുതറയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ഏലമലക്കാടുകളിൽ മരത്തിന്റെ ശിഖരം മുറിയ്ക്കാൻ അനുമതിയ്ക്കായി പോലും വനം വകുപ്പ് ഉദ്യോഗസ്ഥർ തടസം പറയുന്നതും കൈക്കൂലി വാങ്ങുന്നതും ഏറെ കർഷക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വനം വകുപ്പിനോടുള്ള പ്രതിഷേധമാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനം വകുപ്പ് ജീപ്പിൽ കെട്ടിവെയ്ക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. മുൻ വർഷങ്ങളിൽ നിന്നും വിരുദ്ധമായി വന്യജീവി ആക്രമണത്തിനും വനം വകുപ്പിനും എതിരെ ഉയരുന്ന പ്രതിഷേധങ്ങൾ സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രതിഭലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വലയിരുത്തൽ.
Read Also: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വ്യാജവാർത്ത വിശ്വസിക്കരുത്; മുന്നറിയിപ്പുമായി പോലീസ് !