30 ലക്ഷം അല്ലെങ്കിൽവൃക്ക വേണം, മംഗല്യപ്പന്തലിൽ നിന്ന് അവയവക്കച്ചവടത്തിലേക്ക്! ഇത് ഭർത്താവോ അതോ ആൾരൂപത്തിലുള്ള ചെകുത്താനോ?
ലക്‌നൗ/കാൻപൂർ: ഉത്തർപ്രദേശിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനവും മാനസിക പീഡനവും ആരോപിച്ച് യുവതി രംഗത്ത്. വിവാഹത്തിന് മുമ്പ് ഭർത്താവിന്റെ ആരോഗ്യസ്ഥിതി മറച്ചുവെച്ചതായും തുടർന്ന് വൃക്ക ദാനം ചെയ്യാനോ 30 ലക്ഷം രൂപ നൽകാനോ സമ്മർദ്ദം ചെലുത്തിയതായുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
2023 ജൂണിൽ ലക്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി യുവതിയുടെ വിവാഹം നടന്നിരുന്നു. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, വാഹനവും ഉൾപ്പെടെ സ്ത്രീധനം നൽകിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ആദ്യകാലത്ത് പ്രശ്‌നങ്ങളില്ലാതിരുന്നുവെങ്കിലും പിന്നീട് ഭർത്താവും കുടുംബവും അധികമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും, അതിനായി വൃക്ക വിറ്റ് പണം കണ്ടെത്താൻ നിർബന്ധിച്ചുവെന്നുമാണ് യുവതി ആരോപിക്കുന്നത്. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് ഭീഷണിയും പീഡനവും നേരിടേണ്ടി വന്നതായും അവർ പറഞ്ഞു.
കൂടാതെ, ഭർത്താവ് വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും കുടുംബത്തിന്റെ പിന്തുണയോടെയാണിതെന്നും യുവതി ആരോപിച്ചു. ഭർത്താവ് ഗുരുതര വൃക്കരോഗത്താൽ ബാധിച്ചിരിക്കുകയാണെന്നും ഡയാലിസിസ് തുടരുകയാണെന്നും പിന്നീട് ലഭിച്ച മെഡിക്കൽ രേഖകളിലൂടെ മനസ്സിലായതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡെ അറിയിച്ചു.
English Summary
A woman in Uttar Pradesh has filed a complaint alleging dowry harassment and pressure to donate a kidney or pay ₹30 lakh. Police have registered a case against her husband and in-laws and begun an investigation.









