ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പൂവും പുല്ലും ചിഹ്നത്തിലാണ് അൻവർ മത്സരിക്കുക. തന്റെ മത്സരം പിണറായിസത്തിനെതിരെയാണെന്ന് അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും അൻവർ വീണ്ടും രൂക്ഷമായി വിമർശിച്ചു.
ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വത്തിന് പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിയില്ല. ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിൽ ജയിക്കാൻ കഴിയില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചതായി അദ്ദേഹം പറഞ്ഞു. കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യുഡിഎഫിനു ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്.
ഇപ്പോഴത്തെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനു വിജയിക്കാൻ കഴിയില്ലെന്നും ഷൗക്കത്തുമായി മുന്നോട്ടുപോകുന്നത് അബദ്ധമാണെന്നും പറഞ്ഞു. അതൊന്നും പരിഗണിക്കപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു.