കൊച്ചി: കൊച്ചിയിൽ അനാശ്യാസ പ്രവർത്തനം നടത്തിയ കേസിൽ രണ്ട് പൊലീസുകാർ പിടിയിൽ. ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രമേശ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാൽ എന്നിവരാണ് പിടിയിലായത്.
കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം നടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് രണ്ടു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
കടവന്ത്രയിലെ ലോഡ്ജിൽ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരാണ് പോലീസുകാരും സംഘത്തിലുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്.
അനാശ്യാസ പ്രവർത്തനത്തിന് ഏജന്റുമാരായി പ്രവർത്തിച്ച സ്ത്രീയും പുരുഷനും ആണ് അന്ന് പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. അതിനുപിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.