ഇടുക്കി കട്ടപ്പന നഗരസഭാ മൈതാനിയിൽ ഫെസ്റ്റിനായി കെട്ടിയ കൂറ്റൻ പന്തലുകൾ തകർന്നു വീണതിന് പിന്നാലെ നഗരസഭാ ഭരണസമിതിയിലും കോൺഗ്രസിനുള്ളിലും പൊട്ടിത്തെറി. ഫെസ്റ്റിനായി രണ്ടു കൂറ്റൻ പന്തലുകളാണ് വെള്ളിയാഴ്ച മൂന്നിനു ശേഷം ഉണ്ടായ കാറ്റിൽ നിലംപൊത്തിയത്. തകർന്നുവീണ സമയത്ത് പന്തലിന് കീഴിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.Pandals erected for the festival in Idukki collapsed
പന്തൽ തകരുമെന്ന് മനസിലാക്കിയ നഗരസഭാ ജീവനക്കാർ മൈതാനത്ത് കിടന്ന നഗരസഭയുടെ രണ്ടു വാഹനങ്ങൾ എടുത്തു മാറ്റിയതിനാൽ നാശനഷ്ടം ഉണ്ടായില്ല. ജീവനക്കാരും നഗരസഭയിൽ വന്നിരുന്ന ചിലരും പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഫെസ്റ്റിനായി നാട്ടിയ ഇരുമ്പ് കമ്പി തലയിൽ വീണ് വയോധികയ്ക്ക് പരിക്കേറ്റ സാഹചര്യവും ഉണ്ടായി. ഇതോടെ ഫെസ്റ്റുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണസമിതിയിലും കോൺഗ്രസിലും നടന്ന തർക്കങ്ങൾ രൂക്ഷമായി.
ഡിസംബർ 20 ന് ആരംഭിച്ച ഫെസ്റ്റ് ഒരാഴ്ച മുൻപാണ് അവസാനിച്ചത്. ഫെസ്റ്റുമായി ബന്ധപ്പെട്ട് നഗരസഭയിൽ നടന്ന കൗൺസിൽ യോഗങ്ങൾ ഭരണകക്ഷിയായ കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും ബഹിഷ്‌കരിച്ചിരുന്നു. നഗരസഭാംഗങ്ങളിൽ ചിലർ പണം വാങ്ങിയെന്ന ആരോപണ പ്രത്യാരോപണങ്ങളും വിവാദമായിരുന്നു.
ഫെസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ യുവ നേതാവ് സംഘാടകരുടെ കൈയ്യിൽ നിന്നും വൻ തോതിൽ പണം വാങ്ങിയതാണ് കോൺഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഫെസ്റ്റ് തീയതി നീട്ടി നൽകാൻ നഗരസഭാംഗങ്ങൾക്ക് പണം നൽകാനും കോൺഗ്രസിലെ തന്നെ യുവ നേതാവാണ് മുന്നിൽ നിന്നത്. പണം വിതരണം ചെയ്ത സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവം വിവാദമായതോടെ എ., ഐ. ഗ്രൂപ്പ് നേതാക്കൾ യുവ നേതാവിനെ കൈവിട്ടു. എന്നാൽ നേതാവിന് ഒപ്പം കൂടിയ ഭരണ കക്ഷിയായ കോൺഗ്രസിൽ പെട്ട നഗരസഭാംഗങ്ങളും നേതാക്കളും തമ്മിൽ യുവ നേതാവിൻ്റെ പേരിൽ തർക്കം രൂക്ഷമായി. ഫെസ്റ്റിന് പിന്നാലെ തർക്കം രൂക്ഷമായതോടെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുവ നേതാവിന് ലഭിക്കേണ്ട സീറ്റ് തെറിപ്പിക്കാനും നീക്കമുണ്ടെന്നാണ് സൂചന.