സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ വരെ കവർന്നു; മൂവാറ്റുപുഴയിലെ കുടിവെള്ള പദ്ധതിയിൽ വൻ മോഷണം, 15 പേർ അറസ്റ്റിൽ
കൊച്ചി: മൂവാറ്റുപുഴ വാളകം പൊട്ടുമുകൾ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്ത് നിന്ന് സാമഗ്രികൾ മോഷ്ടിച്ച കേസിൽ 15 പേരെ പൊലീസ് പിടികൂടി.
പിടിയിലായവരിൽ ആക്രി വ്യാപാരിയും ഉൾപ്പെടുന്നു.
പ്രതികളിൽ നാല് പേർ മാത്രമാണ് പ്രായപൂർത്തിയായവർ. ശേഷിക്കുന്നവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
പ്രായപൂർത്തിയായവർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
3 ലക്ഷത്തിലേറെ രൂപയുടെ മോഷണം; പരാതിക്ക് പിന്നാലെ അന്വേഷണം
ഏകദേശം മൂന്ന് ലക്ഷത്തിലേറെ രൂപ വില വരുന്ന ഇരുമ്പ് സാമഗ്രികളാണ് നിർമാണ സ്ഥലത്ത് നിന്ന് മോഷ്ടിച്ച് വിറ്റത്.
സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ ഉൾപ്പെടെ നിരവധി സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തു.
മോഷണത്തിൽ പങ്കെടുത്ത ആക്രി വ്യാപാരി സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി പിന്നീട് മറിച്ചുവിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.
ആർഭാട ജീവിതത്തിന് പണം കണ്ടെത്താനാണ് പ്രതികൾ മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
സാമ്പത്തിക പ്രശ്നങ്ങളും എസ്റ്റിമേറ്റ് പുതുക്കലും കാരണം എട്ട് മാസമായി പ്രവർത്തനം നിർത്തിയിരുന്ന നിർമാണ സ്ഥലത്താണ് മോഷണം നടന്നത്.
പ്രതികളിൽ പലരും വാളകത്തും സമീപ പ്രദേശങ്ങളിലുമുള്ളവരാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണ വിവരം പഞ്ചായത്തിന് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രജിതാ സുധാകരനും വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിലും പൊലീസിൽ പരാതി നൽകി. ജല അതോറിറ്റി ഓഫീസിലും പരാതി നൽകിയിരുന്നു.
പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലുണ്ടായ മോഷണ സംഭവങ്ങളും പരിഗണിച്ചാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
English Summary:
Police arrested 15 people, including a scrap dealer, for stealing construction materials worth over ₹3 lakh from a drinking water project site in Muvattupuzha. The accused allegedly took advantage of the site remaining inactive for months and removed iron materials, including unused shutters, which they later sold. An internal complaint led to a police investigation that uncovered the involvement of both adults and minors, pointing to an organized effort behind the theft.








