നൊമ്പരക്കാഴ്ചയായി കോട്ടയത്തെ ആ അപകടം. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചാണ് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ശേഷം കോട്ടയം ചന്തക്കവലയിലായിരുന്നു അപകടം.
അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷം ആഘോഷങ്ങൾക്ക് നിൽക്കാതെയാണ് അബിയയുടെ മടക്കം.
ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയവിവരം അറിഞ്ഞശേഷം , അമ്മയ്‌ക്കൊപ്പം സഹോദരിയ്ക്കു സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാനെത്തിയ യാത്രയാണ് അബിതയുടെ അന്ത്യയാത്രയായി മാറിയത്.
തൃക്കോതമംഗലം വി.എച്ച്.എസ്.ഇ വിദ്യാർത്ഥിനിയായ അഭിജയുടെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം ഇന്ന് വന്നിരുന്നു. ഈ പരീക്ഷാ ഫലം അറിഞ്ഞ ശേഷം അമ്മയ്‌ക്കൊപ്പം കോട്ടയം നഗരത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു കുട്ടി. സഹോദരിയ്ക്കു സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ അടക്കം കുട്ടിയും അമ്മയും ചേർന്ന് വാങ്ങി.
തിരികെ മടങ്ങുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവരെ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ചന്തക്കവലയിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകട കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.