പാലാ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഗുരുതരാവസ്ഥയിലായ ഒരുമാസം പ്രായമായ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർമാരും ജീവനക്കാരും ഓക്‌സിജൻ സിലിണ്ടറുമായി ഓടിയത് 150 മീറ്റർ ദൂരത്തിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക്. മരങ്ങാട്ടുപിള്ളി സർക്കാർ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിൽ ചെറുവാഹനത്തിലെത്തിച്ച കുഞ്ഞിനെ പരിചരിച്ച ഡോക്ടർമാർ സ്ഥിതി ഗുരുതരമായതിനാൽ ഓക്‌സിജൻ നൽകി. പിന്നീട് അത് മാറ്റാതെ തന്നെ എമർജൻസി ആംബുലൻസിൽ വിദഗ്ധചികിത്സയ്ക്ക് കുട്ടികളുടെ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിനായി ആംബുലൻസ് എത്തിയപ്പോൾ പഴയ കെട്ടിടത്തിന്റെ പോർച്ച് തടസമായി.
ഒ.പിയിലെക്കെത്താതെ 150 മീറ്റർ താഴെ ആംബുലൻസ് നിർത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ചേർന്ന് പെട്ടെന്ന് ഓക്‌സിജൻസിലിണ്ടർ സഹിതം കുഞ്ഞിനെയും കൊണ്ട് ഓടി ആംബുലൻസിലെത്തിക്കുകയും വിദഗ്ധചികിത്സയ്ക്കായി കുട്ടികളുടെ ആശുപത്രിയിലേക്ക് അയയ്ക്കുകയുമായിരുന്നു.
ഇത്തരത്തിൽ ആംബുലൻസ് ആശുപത്രിയിലെത്താതെ 150 മീറ്ററോളം ദൂരത്തിൽ നിർത്തുന്നത് രോഗികളുടെ ജീവന് വൻഭീഷണിയാണ് ഉയർത്തുന്നത്.എത്രയും വേഗം ആശുപത്രിയിൽ ആംബുലൻസ് എത്താനാവശ്യമായ നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ഇന്നലത്തെ സംഭവത്തോടെ വൻ പ്രതിഷേധമാണ് രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ഭാഗത്തുനിന്ന് ഉയർന്നത്.
മൂന്ന് വർഷം മുൻപ് പൂർത്തിയായ പുതിയ മന്ദിരത്തിലാണ് ആശുപത്രി ഒ.പി അടക്കം ഇപ്പോൾ പ്രവർത്തിക്കുന്നത്. വലിയൊരു കയറ്റം കയറി വേണം ഇവിടേക്കെത്താൻ.ഇതിന് താഴെ പഴയ ആശുപത്രിമന്ദിരമുണ്ട്.ഈ കെട്ടിടത്തിന്റെ പോർച്ചിന് സമീപത്തുകൂടിയാണ് ഇപ്പോഴത്തെ ഒ.പി പ്രവർത്തിക്കുന്ന പുതിയ മന്ദിരത്തിലേക്കുള്ള വഴി. ഈ വഴിയിലൂടെ ചെറുവാഹനങ്ങളല്ലാതെ പോകില്ല.
ആംബുലൻസ് എത്തിയാൽ മുകൾഭാഗം പഴയകെട്ടിടത്തിന്റെ പോർച്ചിൽ മുട്ടുന്നതിനാൽ ആശുപത്രി ഒ.പിയിലേക്ക് പോവാനാവാതെ പഴയകെട്ടിടത്തിന്റെ പോർച്ചിന് സമീപം നിർത്താനെ നിർവ്വാഹമുള്ളൂ. ആശുപത്രിയിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ മെഡിക്കൽ കോളേജിലേക്കോ മറ്റ് ആശുപത്രിയിലേക്കോ കൊണ്ടുപോവണമെങ്കിൽ 150 മീറ്ററോളം ദൂരം താണ്ടി ആംബുലൻസ് നിർത്തുന്ന സ്ഥലത്ത് എത്തിക്കണം.
സ്ട്രച്ചറിലോ,വീൽചെയറിലോ മഴയും വെയിലും വകവയ്ക്കാതെ വേണം താഴെ നിർത്തുന്ന ആംബുലൻസിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ എത്തിക്കാൻ. ഓക്‌സിജൻ സിലിണ്ടർ ആവശ്യമുള്ളരോഗിയാണങ്കിൽ അതും കൈയിൽ കരുതിവേണം ദൂരം താണ്ടാൻ.ഇത് സമയനഷ്ടത്തിനും രോഗിയുടെ ജീവൻതന്നെ അപകടത്തിലാക്കാനും ഇടയാക്കും.ഇന്നലെ കുഞ്ഞിനെ ചികിത്സയക്ക് എത്തിച്ചപ്പോഴും സംഭവിച്ചത് അതാണ്.