ഇടുക്കിയിൽ ഭിന്നശേഷിക്കാരിയായ പതിമൂന്നുകാരിയെ കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ച ശേഷം ക്രൂരമായി പീഡിപ്പിച്ച യുവാവിന് മരണംവരെ തടവും 3,11,000 രൂപ പിഴയും. വിവിധ കുറ്റങ്ങൾക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചിരിക്കുന്നത്.
ഒരു ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം കോവിലൂർ സ്വദേശി ആന്റണി (കുരുവി -32 )യെ കുറ്റക്കാരനെന്ന് കണ്ട് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും നാല് മാസവും അധിക തടവ് ശിക്ഷ അനുഭവിക്കണം.
പിഴത്തുക പെൺകുട്ടിക്കു നൽകണമെന്നും കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊ റിറ്റിയോടും കോടതി ശുപാർശ ചെയ്തു. 2021 ഓഗസ്റ്റ് നാലിനാണ് സംഭവം. പെൺകുട്ടിയെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി പേടിച്ച് ശബ്ദമുണ്ടാക്കിയപ്പോൾ ഇയാൾ മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
അവശയായ കുട്ടി വളരെ കഷ്ടപ്പെട്ട് വീട്ടിലെത്തി. കുട്ടിക്ക് സംസാര വൈകല്യമുണ്ട്. ഇടയ്ക്കിടയ്ക്ക് അപസ്മാര രോഗവും ഉണ്ടാകാറുണ്ട്. വീട്ടിലെത്തിയ ശേഷം കുട്ടിക്ക് വീണ്ടും അപസ്മാരമുണ്ടായി.
കുട്ടിയെ മടിയിൽ കിടത്തി അമ്മ കരയുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി. കാര്യം അന്വേഷിച്ചപ്പോൾ കുട്ടി ആംഗ്യ ഭാഷയിൽ തന്നെ ഒരാള് ഉപദ്രവിച്ചതായി പറഞ്ഞു. അപ്പോഴാണ് അമ്മയും കാര്യം അറിഞ്ഞത്.
തുടര്ന്ന് പോലീസില് അറിയിക്കുകയായിരുന്നു.
ആന്റണിയെ അന്നേ ദിവസം കുട്ടിയോടൊപ്പം ചിലർ കണ്ടിരുന്നു. തുടർന്ന് ആന്റണിയെ കസ്റ്റഡിയില് എടുത്തു. ചോദ്യം ചെയ്യലില് പ്രതി കുറ്റം സമ്മതിച്ചു. ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരായിരുന്നു.
29 സാക്ഷികളെയും 35 പ്രമാണങ്ങളും പ്രൊസീക്യൂഷൻ കോടതി മുൻപാകെ ഹാജരാക്കി. സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയിൽ പോലീസ് പകർത്തി കോടതിയിൽ ഹാജരാക്കി.
കോടതിയിലെ വിചാരണ നടപടികളും വീഡിയോയിൽ പകർത്തി എന്നത് ഈ കേസിന്റെ പ്രത്യേകതയാണ്.
മാനസിക വളർച്ച കുറഞ്ഞ 15 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസീക്യൂഷൻ കോടതിയിൽ വാദിച്ചു.
2021-ൽ ദേവികുളം പോലീസ് പോലീസ് ഇൻസ്പെക്ടർമാരായ എസ്. ശിവലാൽ, എസ്. ജയകുമാർ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.ഷിജോമോൻ ജോസഫ് കണ്ടത്തിൻകര കോടതിയിൽ ഹാജരായി.