ഭുവനേശ്വർ: ഭർത്താവിനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചിട്ട് യുവതിയുടെ ക്രൂരത. കേസിൽ യുവതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. ദമ്പതികൾ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 27 ന് രാത്രി മരത്തടികൊണ്ട് അടിച്ചാണ് ഭർത്താവായ ബാബുലി മുണ്ഡ (36) യെ കൊലപ്പെടുത്തിയതെന്ന് ഭാര്യ ദുമാരി മുണ്ഡ (30) പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം ഇവർ സ്വമേധയാ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ഏഴ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ബാലസോർ ജില്ലാ സ്വദേശിയായിരുന്നു ബാബുലി. കല്യാണത്തിന് ശേഷം രണ്ടുപേരും ദുമാരിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇവർ തമ്മിൽ തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. ദുമാരിയുടെ മാതാപിതാക്കൾ മാർക്കറ്റിൽ പോയ സമയത്താണ് കൊലപാതകം നടത്തിയത്.
തർക്കത്തിനിടെ ദുമാരി മരത്തടി കൊണ്ട് ഭർത്താവിനെ അടിക്കുകയായിരുന്നു. അടികൊണ്ട ഉടൻ തന്നെ ഇയാൾ മരണപ്പട്ടു. മാതാപിതാക്കൾ തിരിച്ചുവന്ന ശേഷം നടന്ന കാര്യങ്ങൾ ദുമാരി അവരോട് വിവരിച്ചു. ശേഷം മൂന്ന് പേരും ചേർന്ന് മൃതശരീരം വീടിന് പിറകിൽ കുഴിച്ച് മൂടുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞ നാട്ടുകാരുടെ നിർദേശ പ്രകാരമാണ് ദുമാരി പൊലീസിൽ കീഴടങ്ങിയത്.
സുകിന്ദ പൊലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാബുലിയുടെ മൃതശരീരം പുറത്തെടുത്ത് പേസ്റ്റ് മോർട്ടത്തിനയച്ചതായും പ്രതി തനിച്ചാണ് കൃത്യം നിർവഹിച്ചതെന്ന് മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. ബാബുലി മദ്യപാനിയാണെന്നും, വീട്ടിൽ മദ്യപിച്ചെത്തി മർദ്ദിക്കാറുണ്ടെന്നും. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ മരതടികൊണ്ട് അടിച്ചതെന്നും ദുമാരി പൊലീസിനോട് പറഞ്ഞു.