യു.എസിലെ പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പേര്‍ അണിനിരന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം.
വൈറ്റ് ഹൗസിലേക്ക് എത്തിയതിന് പിന്നാലെയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിഭജന അജണ്ടകളിലാണ് യു എസ് പൗരൻമാർ ശക്തമായി പ്രതിഷേധിക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള ഭിന്നിപ്പിക്കുന്ന നയങ്ങളെ എതിര്‍ത്ത് പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇന്നലെ യുഎസിലെ പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ അണിനിരന്നു.
ട്രംപ് ജനുവരിയില്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിനുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ശക്തി പ്രകടനമായാണ് ഈ പ്രതിഷേധറാലിയെ വിലയിരുത്തപ്പെടുന്നത്.
വ്യാപാരനയം മാത്രമല്ല യുഎസ് ഫെഡറല്‍ സര്‍വ്വീസില്‍ ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് നടത്തിയ കടുത്ത നടപടികളും ഭീഷണികളും സര്‍ക്കാര്‍ ജീവനക്കാരെയാകെ ചൊടിപ്പിച്ചിട്ടുണ്ട്.
റിപ്പബ്ലിക്കന്‍ പ്രസിഡന്റിന്റെ നയങ്ങളെ എതിര്‍ക്കുന്നവരെല്ലാം കടുത്ത ഭാഷയില്‍ മുദ്രാവാക്യം വിളിച്ചാണ് തെരുവുകളിലേക്ക് പ്രതിഷേധവുമായി ഇറങ്ങുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍ മുതല്‍ വ്യാപാര താരിഫ് കുറയ്ക്കല്‍ വരെ ട്രംപിന്റെ ഏകാധിപത്യ പ്രവണത അമേരിക്കക്കാരുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി കഴിഞ്ഞു.
വ്യാപാര നയം വഴി ലോകത്തിന് മുന്നിലും ധാര്‍ഷ്ട്യം കാണിച്ച പ്രസിഡന്റ് ട്രംപ് തങ്ങളുടെ സഖ്യകക്ഷികളെ വരെ വെറുപ്പിച്ചുവെന്നാണ് യുഎസിലെ പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി 5 ലക്ഷത്തിലധികം പേരാണ് പൗരസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ട്രംപിന്റെ നടപടികള്‍ക്കെതിരെ തെരുവിലിറങ്ങിയത്.
വൈറ്റ് ഹൗസിലെത്തി 4 മാസം പിന്നിടുന്നതിന് മുമ്പാണ് ട്രംപ് ഭരണത്തിനെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നത്. അവര്‍ നമ്മുടെ സര്‍ക്കാരിനെ തകര്‍ക്കുകയാണെന്നാണ് ജനം പറയുന്നത്.
അയാള്‍ ഭ്രാന്തനാണെന്നും ട്രംപ് ഡമ്പ് എന്നും അമേരിക്കയ്ക്ക് രാജാവില്ലെന്നും അടക്കം പ്ലക്കാര്‍ഡുകളുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഇലോണ്‍ മസ്‌കിനെ ഡീപോര്‍ട്ട് ചെയ്യണമെന്നും ഞങ്ങളാരും അയാള്‍ക്ക് വോട്ട് ചെയ്തിട്ടില്ലെന്നും പ്ലക്കാര്‍ഡുകളിലുണ്ട്.
പ്രമാണിമാരായ ഒരു കൂട്ടം വെളുത്തവര്‍ഗക്കാരായ റേപ്പിസ്റ്റുകളാണ് നമ്മുടെ രാജ്യം നിയന്ത്രിക്കുന്നതെന്നും ഇത് അത്ര നല്ലതല്ലെന്നും മാന്‍ഹട്ടന്റെ ഹൃദയഭാഗത്ത് പ്രതിഷേധിച്ച ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് ന്യൂയോര്‍ക്ക് ചിത്രകാരിയായ ഷൈന കെസ്‌നര്‍ അഭിപ്രായപ്പെട്ടു.