ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത്(82), ഭാര്യ ഫ്ലേവിയ(79) എന്നിവരാണ് മരിച്ചത്.
ദമ്പതികളുടേത് ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇവരുടെ അയൽവാസിയാണ് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വീടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം, എന്നാൽ വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു വൃദ്ധന്റെ മൃതദേഹം. ഇയാൾ എഴുതിയതായി സംശയിക്കുന്ന രണ്ടു പേജുള്ള കുറിപ്പും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുറിപ്പിൽ പറയുന്ന വിവരങ്ങളനുസരിച്ച് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതിലെ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുകൊണ്ട് സുമിത് ബിറ എന്നയാൾ ഫോണിൽ ബന്ധപ്പെട്ടതായി പറയുന്നുണ്ട്.
ശേഷം സിംകാർഡ് നിയമവിരുദ്ധമായി മോശം സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചെന്നും പറഞ്ഞ് വൃദ്ധനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല മണിക്കൂറുകളോളം ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിൽ വെച്ചതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്.
സംഭവത്തിൽ അനിൽ യാദവ് എന്ന മറ്റൊരാളും ഇതേകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ഇവർ ശേഖരിച്ചു. 50 ലക്ഷത്തിൽ അധികം രൂപ നൽകിയിട്ടും തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ടതോടെ സ്വർണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ഡീഗോ സാന്തൻ നസ്രേത്തിനും ഭാര്യയ്ക്കും മക്കളില്ല. ഇരുവരുടെയും മൃതദേഹങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനായി നൽകണമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ മൊബൈൽ ഫോൺ, കത്തി, ആത്മഹത്യാക്കുറിപ്പ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. മാത്രമല്ല കുറിപ്പിൽ പറയുന്ന രണ്ട് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും, സൈബർ തട്ടിപ്പിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദമ്പതികളുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ബെലഗാവി പോലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് പറഞ്ഞു.