തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. അതിനാൽ ജനങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകിയിരിക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ. 26-ാം തിയതി 8 മണി മുതൽ 28-ാം തീയതി രാവിലെ 8 മണി വരെ ആയിരിക്കും കുടിവെള്ള വിതരണം മുടങ്ങുക. മൂന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം താൽക്കാലികമായി മുടങ്ങുന്നത്.
ജല അതോറിറ്റിയുടെ അരുവിക്കരയിൽ നിന്നും ഐരാണി മുട്ടത്തേക്കു പോകുന്ന, ട്രാൻസ്മിഷൻ മെയിനിലെ പി.ടി.പി വെൻഡിങ് പോയിന്റിനു അടുത്തുള്ള കേടായ ബട്ടർഫ്ളൈ വാൽവ് മാറ്റി, സ്ളൂയിസ് വാൽവ് ഘടിപ്പിക്കും.
അതുകൂടാതെ പി.ടി.പി നഗറിൽ നിന്നും നേമം വട്ടിയൂർക്കാവ് സോണിലേക്കുള്ള ജല വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും, വാൽവും സ്ഥാപിക്കുന്നതിനുള്ള ജോലികളും നാളെ മുതൽ ആരംഭിക്കും.
മാത്രമല്ല തിരുവനന്തപുരം – നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗർ അണ്ടർപാസിന് അടുത്തുള്ള ട്രാൻസ്മിഷൻ മെയിനിൻറെ അലൈൻമെന്റ് മാറ്റും. ഇത് കാരണം അരുവിക്കരയിലെ 74 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കേണ്ടിവരുമെന്നാണ് അറിയിപ്പ്.