തിരുവനന്തപുരം: ബിൽ അടച്ചു നൽകാമെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് തുക പിരിച്ച് തട്ടിപ്പ് നടത്തിയ കെഎസ്ഇബി ലൈൻമാനെ സസ്‌പെൻഡ് ചെയ്തു. മലയിൻകീഴ് സെക്ഷൻ ഓഫീസിലെ ലൈൻമാനായിരുന്ന എം.ജെ അനിൽകുമാറിനെതിരെയാണ് നടപടി. ബില്ലടച്ചു നല്‍കാമെന്ന് പറഞ്ഞ് 40 പേരില്‍ നിന്നായി 39,800 രൂപയാണ് അനില്‍ കുമാര്‍ വാങ്ങിയത്.
99.8 ശതമാനവും ബില്ല് തുക പിരിഞ്ഞ് കിട്ടുന്ന ഓഫീസാണ് മലയിന്‍കീഴ്. എന്നാൽ പെട്ടെന്ന് ഗാര്‍ഹിക ഉപഭോക്താക്കളുടെ വരുമാനത്തിലെ കുറവ് അസിസ്റ്റന്‍റ് എന്‍ജിനീയറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പു വിവരം പുറത്തു വരികയായിരുന്നു. ഉപഭോക്താക്കളില്‍ ആറു പേര്‍ പരാതി നല്‍കിയിട്ടുണ്ട്.
തട്ടിപ്പു വിവരം പുറത്തറിഞ്ഞതോടെ ഉപഭോക്താക്കളുടെ ബില്‍ അനില്‍കുമാര്‍ തന്നെ അടച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ പേയാട് സെക്ഷന്‍ ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.