നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച് പ്രസ് ഗ്യാലറിയിൽ റിപ്പോർട്ടറായി…
തിരുവനന്തപുരം: എം.എൽ.എയായും മന്ത്രിയായും വർഷങ്ങളോളം നിയമസഭയിൽ പ്രവർത്തിച്ച കെ.പി. മോഹനൻ ഇന്നലെ സഭയിലെത്തിയത് മാധ്യമപ്രവർത്തകന്റെ വേഷത്തിലാണ്. കണ്ണൂരും മാഹിയും കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന ‘പടയണി’ സായാഹ്ന പത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമായാണ് അദ്ദേഹം സഭയിലെത്തിയത്.
2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്ന കെ.പി. മോഹനൻ, 2016ലെ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ പരാജയപ്പെട്ട ശേഷവും റിപ്പോർട്ടറെന്ന നിലയിൽ നിയമസഭയിലെത്തിയിരുന്നു.
ഇത്തവണ സഭയിലെത്തുന്നതിന് പ്രത്യേക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പിൽ നിന്ന് വിജയിച്ച രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥി പി.കെ. പ്രവീൺ തന്റെ സഹോദരപുത്രനാണെന്നും അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ കാണാനാണ് എത്തിയതെന്നും മോഹനൻ വ്യക്തമാക്കി.
നിയമസഭയിലെ പ്രസ് ഗ്യാലറിയിൽ മാധ്യമപ്രവർത്തകരുമായി കുശലം പറഞ്ഞും പഴയ ഓർമ്മകൾ പങ്കുവെച്ചും അദ്ദേഹം സജീവ സാന്നിധ്യമായി. എം.എൽ.എമാർക്ക് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനും അദ്ദേഹം ഇടപെട്ടു.
1973ൽ കെ.പി. മോഹനന്റെ പിതാവ് പി.ആർ. കുറുപ്പാണ് ‘പടയണി’ സായാഹ്ന പത്രം ആരംഭിച്ചത്. തുടക്കകാലം മുതൽ തന്നെ കെ.പി. മോഹനനും പത്രത്തിൽ റിപ്പോർട്ടറായിരുന്നു. പ്രധാനമായും കായിക റിപ്പോർട്ടുകളാണ് അദ്ദേഹം എഴുതിയിരുന്നത്.
English Summary
Former Kerala minister K.P. Mohanan attended the Assembly not as an MLA this time, but as a journalist representing his family-owned evening newspaper ‘Padayani’. He also came to witness the swearing-in of his nephew P.K. Praveen.









