ലഖ്നോ: ഉത്തർപ്രദേശിലാണ് പത്ത് വയസുകാരനായ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദനമേറ്റത്. മർദനത്തിൽ കുട്ടിയുടെ കാലിന് സാരമായി പരിക്കേറ്റു. ക്ലാസിൽ ചോദ്യം ചോദിക്കുന്നതിനിടെ കുട്ടി ഉത്തരം പറയാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ ഹർഷിത് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥിയെ മർദിക്കുക മാത്രമല്ല കുട്ടിയ്ക്കെതിരെ ജാതീയ അധിക്ഷേപങ്ങളും നടത്തിയതായാണ് റിപ്പോർട്ട്. ഉത്തരം പറയാതായതോടെ കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ കുട്ടിയുടെ ദേഹത്ത് കയറിയിരിക്കുകയും, നിയന്ത്രണം തെറ്റിയ കുട്ടി നിലത്ത് വീഴുകയും കാലിന് പരിക്കേൽക്കുകയുമായിരുന്നു.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയെ പ്രദേശത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ കാൽ ഒടിഞ്ഞതായി കണ്ടെത്തി. കുട്ടിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ അധ്യാപകനെ കാണാൻ പോയെങ്കിലും ചികിത്സയ്ക്കായി ഇരുനൂറ് രൂപ നൽകി മടക്കി അയക്കുകയായിരുന്നു. ഇതോടെയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്.