കൈരളി ടീവിയിലെ മുതിർന്ന മാധ്യമ പ്രവർത്തകയായ നീലിമയുടെ ചാനൽ മാറ്റവും ചർച്ചകളിൽ. കൈരളി ടിവി തുടങ്ങിയതു മുതൽ ചാനലിന്റെ ഭാഗമായിരുന്ന നീലിമയാണ് ജനത്തിലേക്ക് മാറുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു.
പ്രമുഖപക്ഷി നിരീക്ഷകനും 1949 മുതൽ 1964 വരെ ദേശാഭിമാനി പത്രാധിപരുമായിരുന്ന വിടി ഇന്ദുചൂഡൻ (കെ കെ നീലകണ്ഠൻ ) കമ്യൂണിസം വിട്ട് ആർഎസ്എസിൽ ചേർന്ന സംഭവത്തിന് ശേഷം മറ്റൊരു പ്രമുഖ കമ്യൂണിസ്റ്റ് മാധ്യമ പ്രവർത്തക സംഘപരിവാർ ക്യാമ്പിലേക്ക് ചെല്ലുന്നു എന്ന പ്രത്യേകതയുണ്ട് നീലിമയുടെ ചുവട് മാറ്റത്തിൽ.
കൈരളി ടിവിയിലെ ന്യൂസ് വ്യൂസ് അവതാരകയായും ശ്രദ്ധേയമായിരുന്നു. രണ്ടാഴ്ച മുമ്പാണ് കൈരളിയിൽ നിന്നും രാജി നൽകിയത്. ഇതിന് പിന്നാലെ ജനം ടിവിയിലേക്ക് ചേക്കേറുകയും ചെയ്തു. കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ ഫോട്ടാഗ്രാഫറായ അനിൽ ഭാസ്‌കറാണ് നീലിമയുടെ ഭർത്താവ്. ഇവരുടെ വിവാഹം നടത്തിയത് വിഎസ് അച്യുതാനന്ദനാണ്. പ്രസ് ക്ലബ്ബിൽ ലളിതമായ ചടങ്ങുകളോടെ നടന്ന ആ വിവാഹം ഏറെ ശ്രദ്ധേയമായിരുന്നു. സിപിഎമ്മുമായി അടുത്തു നിന്ന മാധ്യമ പ്രവർത്തകയാണ് നീലിമ. അനിൽ ഭാസ്‌കർ ദീപികയിലും.
നീലിമ കൈരളി വിട്ട് ജനം ടിവിയിൽ ചേരുന്ന വിവരം ആർഎസ്എസിൻ്റെ ദക്ഷിണേന്ത്യാ ചുമതലയുള്ള വിശേഷാൽ സമ്പർക്ക് പ്രമുഖ് എ ജയകുമാറാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ തൃശൂരിൽ ആർഎസ്എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബെലയെ സന്ദർശിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ആളാണ് ജയകുമാർ.
“ശ്രീമതി നീലിമ.. ഒരു വർഷം ദേശാഭിമാനി പത്രത്തിലും, 24 വർഷം കൈരളി ന്യൂസ് ചാനലിലും ആയി കാൽനൂറ്റാണ്ടിന്റെ മാധ്യമപ്രവർത്തനം. കൈരളിയുടെ എഡിറ്റോറിയൽ ഡിബേറ്റ് കളിലെ നിറസാന്നിധ്യമായിരുന്നു.കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തിൽ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്.
നീലിമ ദേശീയതയുടേയും നമ്മുടെ സംസ്കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഇൻപുട്ട് എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്.നമ്മുടെ എല്ലാപേരുടെയും ആശീർവാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉൾക്കൊള്ളുവാൻ വേണ്ട വിശാലതയും ദീർഘവീക്ഷണവും നമുക്കുണ്ടാകണം” എന്നായിരുന്നു ജയകുമാറിൻ്റെ പോസ്റ്റ്.
നീലിമയുടെ കൂടുമാറ്റത്തെ സംഘ പരിവാർ കേന്ദ്രങ്ങൾ വലിയ ആഘോഷമാക്കി മാറ്റുകയാണ്. കൈരളി ടിവിയുടെ വാർത്താ ചർച്ചകളിലെ പ്രധാന അവതാരകയായിരുന്ന നീലിമ കൈരളിയുടെ തുടക്കം മുതൽ അവിടെ ജോലി ചെയ്തിരുന്ന ജേർണലിസ്റ്റാണ്. സിപിഎം- ബി ജെ പി ഡീലിനെക്കുറിച്ചുള്ള ചർച്ചകൾ അന്തരീക്ഷത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കമ്യൂണിസ്റ്റുകാരിയായ നീലിമ സംഘപരിവാർ പാളയത്തിലേക്ക് പോകുന്നത്.
ഉപതിരഞ്ഞെടുപ്പ് കാലത്ത് ആർ എസ് എസ് ഏറെ പ്രധാന്യത്തോടെയാണ് ജനം ടിവിയിലേക്കുള്ള നീലിമയുടെ വരവിനെ കാണുന്നത്. ഇതു കൊണ്ട് കൂടിയാണ് കേരളത്തിലെ മുതിർന്ന ആർ എസ് എസ് പ്രചാരകൻ തന്നെ ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിക്കുന്നത്. പ്രദീപ് പിള്ളയാണ് ജനം ടിവിയുടെ എഡിറ്റർ.
മനോരമയിൽ തുടങ്ങിയ പ്രദീപ് പിള്ള ദേശീയ മാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിച്ചു. മനോരമ ന്യൂസിൽ നിന്നും വീണാ പ്രസാദും അടുത്ത കാലത്ത് ജനം ടിവിയുടെ ഭാഗമായി. ഇതിന് പിന്നാലെയാണ് നീലിമയും വരുന്നത്. എന്നാൽ കൈരളിയിൽ നിന്നെത്തുന്ന നീലിമയുടെ ഇടതു പാരമ്പര്യം ആർ എസ് എസ് രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാക്കും.