സംസ്ഥാനത്ത് അടുത്ത ഏതാനും നാളുകളായി അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട മരണവാർത്തകൾ കേൾക്കുകയാണ്. 97 ശതമാനം മരണ സാധ്യതയുള്ള ജ്വരം ബാധിച്ച് കണ്ണൂരിൽ ബാലൻ മരിച്ചിരുന്നു. കോഴിക്കോടും ജ്വരം ബാധിച്ച് 14 കാരൻ ചികിത്സയിൽ കഴിഞ്ഞെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു. ലോകത്ത് ഇതുവരെ 11 പേർ മാത്രമാണ് ജ്വരം ബാധിച്ചിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുള്ളത്. (Don’t ignore these symptoms, it could be amoebic brain fever)
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുള്ള കുളിയാണ് മുൻപൊക്കെ മസ്തിഷ്‌ക ജ്വരത്തിന് കാരണമായിരുന്നതെങ്കിൽ ഇപ്പോൾ ഒഴുകുന്ന വെള്ളത്തിൽ നിന്നും രോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നു.ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്കാണ് ജ്വരം പിടിപെടുക. ഇതോടെ രോഗവുമായി ബന്ധപ്പെട്ട് പ്രതിരോധം , നിർണയം , ചികിത്സ എന്നിവയിൽ കേരളം മാർഗരേഖ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ മാർഗരേഖ ഒരു സംസ്ഥാനം പുറത്തിറക്കുന്നത്.
മൂക്കിനെയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയൊ കർണപടത്തിലെ സുഷിരങ്ങൾ വഴിയോ ആണ് അമീബ മസ്തിഷ്‌കത്തിൽ പ്രവേശിക്കുന്നത്. വേനൽക്കാലത്താണ് ഇത്തരം അമീബകൾ വർധിക്കുന്നത്.
വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയം ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.
തീവ്രമായ തലവേദന, പനി , ഓക്കാനം , ഛർദി , കഴുത്ത് തിരിയുന്നതിന് ബുദ്ധിമുട്ട് എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പിന്നീട് ഗുരുതരമാകുമ്പോൾ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ഉടൻ ചികിത്സ തേടണം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ജ്വരം പകരില്ല.