എങ്ങനെയാണ് ഓപ്പറേഷൻ കമല വഴി കോൺഗ്രസ് നേതാവായിരുന്ന പദ്മജ വേണുഗോപാൽ ബിജെപിയിലെത്തിയത്? മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിരൽ ചൂണ്ടുമ്പോഴും അദ്ദേഹം നിരപരാതിയാണെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.
പദ്മജയുമായി ചർച്ച നടത്തിയതിലും പദ്മജയെ ബിജെപിയിൽ എത്തിച്ചതിലും കേരളത്തിലെ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പദ്മജ പാർട്ടിയിലേക്ക് എത്തുന്ന വിവരം തലേന്ന് മാത്രമാണ് കേരളത്തിലെ പല നേതാക്കളും അറിഞ്ഞത്. ഇത്ര രഹസ്യമായി എല്ലാ കരുക്കളും നീക്കിയത് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മലയാളിയുമായ അരവിന്ദ് മേനോനാണ്.
കേരള രാഷ്ട്രീയത്തിൽ അധികം പറഞ്ഞു കേൾക്കാത്ത ഒരു മലയാളി. ഇപ്പോൾ കേരളത്തിലെ ഓപ്പറേഷൻ താമരയുടെ ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമാണത്രേ. എന്തുകൊണ്ട് അരവിന്ദ് മോനോൻ എന്ന ചോദ്യവും പ്രസക്തമാണ്. കേരളത്തിലെ ബിജെപി നേതാക്കൾക്ക് പൊതുവെയും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കെത്തിയ അബ്ദുള്ളക്കുട്ടിയും അനിൽ ആന്റണിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രത്യേകിച്ചും കേരളത്തിലെ കോൺഗ്രസുകാരോട് വലിയ അടുപ്പമുണ്ട്. അധികാരമില്ലാതെയും അസംതൃപ്തരായും നിൽക്കുന്ന നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. എന്നാൽ, അവരെ ആരെയും ബിജെപിയിലേക്കെത്തിക്കാൻ കേരളത്തിലെ നേതാക്കൾ ആരും വലിയ താത്പര്യം കാണിക്കുന്നില്ല എന്ന തിരിച്ചറിവിലാണ് അരവിന്ദ് മോനോനെ ബിജെപി പുതിയ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.കേരളത്തിൽ ജനിച്ച്, വാരണാസിയിൽ വളർന്ന് രാജ്യമാകെ ബിജെപിയുടെ വേരുകൾ ശക്തിപ്പെടുത്താൻ കരുനീക്കം നടത്തുന്ന നേതാവാണ് അരവിന്ദ് മേനോൻ. ബിജെപി ദേശീയ സെക്രട്ടറിയാണ് അരവിന്ദ് മേനോൻ എങ്കിലും കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇദ്ദേഹം അത്ര സുപരിചിതനല്ല. എന്നാൽ, ബിജെപി ദേശീയ നേതൃത്വത്തെ സംബന്ധിച്ച് അസാധ്യം എന്ന് കരുതുന്ന ഏത് ദൗത്യവും വിശ്വസിച്ച് ഏൽപ്പിച്ചാൽ സാധ്യമാക്കി മാറ്റുന്ന രാഷ്ട്രീയ ചാണക്യനാണ് ഈ തൃശ്ശൂർ സ്വദേശി.
തൃശ്ശൂരിലാണ് ജനിച്ചതെങ്കിലും അരവിന്ദ് മേനോൻ പഠിച്ചതും വളർന്നതുമെല്ലാം നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലാണ്. ബനാറസ് സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അരവിന്ദ് മേനോൻ ആർ.എസ്.എസിൽ നിന്നാണ് ബി.ജെ.പിയിൽ എത്തിയത്. 2003 മുതൽ മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ വിശ്വസ്‌തനായിരുന്ന മേനോൻ സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളായി മാറി. അരവിന്ദ് മേനോന്റെ സംഘാടന മികവും രാഷ്ട്രതന്ത്രത്തിലെ കൗശലങ്ങളും തിരിച്ചറിഞ്ഞ ബിജെപി ദേശീയ നേതൃത്വം ദേശീയ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. 2014-ൽ ബീഹാറിലും 2017-ൽ ഉത്തർപ്രദേശിലും പാർട്ടിയുടെ മികച്ച പ്രകടനത്തിന് പിന്നിൽ അരവിന്ദിന്റെ പ്രവർത്തന മികവുമുണ്ട്. നന്നായി ബംഗാളി സംസാരിക്കുന്ന അരവിന്ദിനെ പിന്നീട് പാർട്ടി നിയോഗിച്ചത് പശ്ചിമ ബംഗാളിലാണ്. ബൂത്ത് കമ്മിറ്റികൾ പോലുമില്ലാതിരുന്ന പശ്ചിമ ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ചുമതലപ്പെടുത്തി. അതിം അദ്ദേഹം വളരെ നന്നായി ഏറ്റെടുത്ത് നടപ്പാക്കി. കഴിഞ്ഞ വർഷം തെലങ്കാനയുടെ സഹപ്രഭാരിയായി മേനോനെ പാർട്ടി നിയോഗിച്ചു. ഇതിനിടയിലാണ് കേരളത്തിൽ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്കെത്തിക്കുന്ന ദൗത്യവും മേനോനെ ദേശീയ നേതൃത്വം ഏൽപ്പിക്കുന്നത്.