മീൻ വായിൽ കടിച്ചുപിടിച്ചു; തൊണ്ടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം!
ഭുവനേശ്വർ: കുളത്തിൽ മീൻപിടിക്കുന്നതിനിടെ ജീവനുള്ള മത്സ്യം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. ബൻഗിരിപോസി പൊലീസ് സ്റ്റേഷൻ പരിധിയിൽ അബിനാഷ് ബിജുലി (25) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കൂട്ടുകാരോടൊപ്പം മീൻപിടിക്കാൻ കുളത്തിൽ ഇറങ്ങിയ അബിനാഷ് ‘കാവു’ (ഇന്ത്യൻ കോയി) മത്സ്യം പിടിക്കുകയായിരുന്നു. മത്സ്യം വഴുതിപ്പോകാതിരിക്കാനായി വായിൽ കടിച്ചുപിടിച്ചപ്പോൾ അത് തൊണ്ടയിലേക്ക് അഴ്ന്നിറങ്ങുകയും ശ്വാസംമുട്ടലുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
സമീപത്തുണ്ടായിരുന്നവർ മത്സ്യം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ, ആശുപത്രിയിൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. ഡോക്ടർ മോശമായി പെരുമാറുകയും ചികിത്സ നൽകാതെ റഫർ ചെയ്യുമെന്ന് പറഞ്ഞുവെന്നും അബിനാഷിന്റെ അമ്മാവൻ ആരോപിച്ചു.
സംഭവത്തെ തുടർന്ന് ചികിത്സാ പിഴവിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ബൻഗിരിപോസി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A 25-year-old man, Abinash Bijuli, died in Odisha after a live fish got stuck in his throat while he was catching fish in a pond. He had held the fish in his mouth to prevent it from slipping, but it slid into his throat, causing suffocation.
Despite attempts to remove the fish, he could not be saved. Family members alleged medical negligence, claiming timely treatment was not provided. Protests were held demanding action against the doctor, and police have launched an investigation.









