ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ ജാമ്യം
തിരുവനന്തപുരം: ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി നൃത്തം ചെയ്തതു വിലക്കിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുക്കോല സന്തോഷ് അറസ്റ്റിലായി. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
മുല്ലൂരിലെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളയ്ക്കിടെ റോഡിലിറങ്ങി നൃത്തം ചെയ്തത് ഗതാഗത തടസ്സമുണ്ടാക്കുമെന്നതിനാൽ പൊലീസ് നിയന്ത്രിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഗാനമേള കഴിഞ്ഞ ശേഷം സംഘം ചേർന്ന് എത്തിയവർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ എസ്ഐ വിനോദ് കുമാറിനെ തള്ളിമാറ്റുകയും എസ്‌സിപിഒ വിനയകുമാറിനെ മർദിക്കുകയും ചെയ്തു. പൊലീസ് ജീപ്പിന്റെ സൈഡ് മിററും തകർത്തു. മർദനമേറ്റ വിനയകുമാർ ആശുപത്രിയിൽ ചികിത്സ തേടി.
മുക്കോല സന്തോഷിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് രാത്രി ഒന്നരയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് കോവളം സ്റ്റേഷനിലേക്കു മാറ്റിയ പ്രതിയെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പൊതുസ്ഥലത്ത് പൊലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പ്രതിയെ വിട്ടയച്ചതിൽ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
English Summary
A CPM local committee secretary, Mukkol Santosh, was arrested for allegedly attacking police officers during a temple festival in Thiruvananthapuram. The clash occurred after police tried to stop people from dancing on the road, causing traffic disruption.









