കുരിശുമല തീർഥാടനത്തിന് ഒരുങ്ങി ഹൈറേഞ്ച്; വെള്ളിയാഴ്ച ആയിരങ്ങൾ എഴുകുംവയലിലേക്ക്!
കട്ടപ്പന: നോമ്പുകാലത്തോടനുബന്ധിച്ച് ഇടുക്കി രൂപതയുടെ നാലാമത് കാൽനട കുരിശുമല തീർഥാടനം വെള്ളിയാഴ്ച ഹൈറേഞ്ചിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് നടക്കും. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ തീർഥാടനത്തിൽ പങ്കെടുക്കും. നാല് കേന്ദ്രങ്ങളിൽ നിന്നാണ് കാൽനട തീർഥാടനം ആരംഭിക്കുന്നത്. രാവിലെ 4ന് തങ്കമണിയിൽ നിന്നും, 5ന് വെള്ളയാംകുടിയിൽ നിന്നും, 4ന് തോപ്രാംകുടിയിൽ നിന്നും, 6ന് നെടുങ്കണ്ടത്ത് നിന്നുമാണ് യാത്ര തുടങ്ങുക.
എല്ലാ തീർഥാടന സംഘങ്ങളും രാവിലെ 7.15ന് വെട്ടിക്കാമറ്റം ജങ്ഷനിൽ ഒന്നിച്ച് ചേർന്ന് എഴുകുംവയലിലേക്ക് നീങ്ങും. രാവിലെ 8ന് മലയടിവാരത്തിലുള്ള കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്കു ശേഷം ‘കുരിശിന്റെ വഴി’ അനുസരിച്ച് മലകയറും.
കാൽനടയായി എത്താൻ സാധിക്കാത്തവർക്ക് വാഹനങ്ങളിലൂടെ എഴുകുംവയലിലെത്തി കുരിശുമല കയറ്റത്തിൽ പങ്കെടുക്കാം. മലമുകളിൽ മാർ ജോർജ് രാജേന്ദ്രൻ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
നോമ്പുകാലത്തിലെ നാല്പതാം വെള്ളിയാഴ്ച രൂപതയുടെ തീർഥാടന ദിനമായാണ് ആചരിക്കുന്നത്. തീർഥാടകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് എഴുകുംവയലിൽ പൂർത്തിയായിരിക്കുന്നത്. വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.









