സ്‌ട്രോക്ക് ബാധിക്കുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവർ
കണ്ണൂർ: മസ്തിഷ്കാഘാതം (സ്‌ട്രോക്ക്) പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമെന്ന ധാരണ മാറുന്നു. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്‌ട്രോക്ക് രജിസ്ട്രി വിവരങ്ങൾ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്ക് ൽ പ്രസിദ്ധീകരിച്ചു.
2020 മുതൽ 2022 വരെ രേഖപ്പെടുത്തിയ 34,792 സ്‌ട്രോക്ക് കേസുകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. സ്‌ട്രോക്ക് ബാധിക്കുന്നവരുടെ ശരാശരി പ്രായം 59.4 ആണെങ്കിലും 13.8 ശതമാനം പേർക്ക് 45 വയസ്സിന് മുമ്പ് തന്നെ രോഗം സംഭവിക്കുന്നതായി കണ്ടെത്തി.
ഇവരിൽ 63.4 ശതമാനം പുരുഷന്മാരാണ്.
മസ്തിഷ്കത്തിലേക്കുള്ള രക്തധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്.
പഠനത്തിൽ 74.5 ശതമാനം കേസുകളും ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ടതാണ്. പ്രമേഹം (27.3%), പുകവലി (22.6%), മദ്യപാനം (20.6%) എന്നിവ മറ്റ് പ്രധാന അപകട ഘടകങ്ങളാണ്.
ലക്ഷണങ്ങൾ പ്രകടമായ ശേഷം 24 മണിക്കൂറിന് ശേഷമാണ് അഞ്ചിൽ രണ്ടുപേർ ആശുപത്രിയിലെത്തുന്നതെന്നത് ആശങ്കാജനകമാണ്. സ്‌ട്രോക്ക് സംഭവിച്ച ആദ്യ രണ്ടുമുതൽ മൂന്നുമണിക്കൂറുകൾ ‘സുവർണ മണിക്കൂർ’ ആയി കണക്കാക്കപ്പെടുന്നു.
ഈ സമയത്ത് ചികിത്സ ലഭിച്ചാൽ ഗുരുതര പരിണിതഫലങ്ങൾ കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, ആദ്യ മണിക്കൂറിനുള്ളിൽ ചികിത്സ തേടുന്നത് വെറും 20 ശതമാനം പേർ മാത്രമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
വൈകിയ ചികിത്സയാണ് പലർക്കും ദീർഘകാല വൈകല്യങ്ങൾക്കും മരണത്തിനും കാരണമാകുന്നത്.
English Summary
A recent study based on India’s hospital-based stroke registry reveals that one in seven stroke patients in the country is below 45 years of age. The report, published in the International Journal of Stroke, analyzed 34,792 cases between 2020 and 2022. Uncontrolled hypertension was identified as the leading cause (74.5%), followed by diabetes, smoking, and alcohol use. Alarmingly, many patients reach hospitals after 24 hours, missing the critical “golden hour” window for effective treatment, leading to higher mortality and long-term disability.









