പഴമക്കാരുടെ കഥകളിലെ കാട്ടാന ആക്രമണം പീരുമേട്ടിൽ ഇപ്പോൾ തുടർച്ചയാകുന്നു
ഇടുക്കിയിൽ വിവിധയിടങ്ങളിൽ കാട്ടാനയുടേയും കാട്ടുു മൃഗങ്ങളുടേയും ആക്രമണങ്ങൾ തുടരുമ്പോഴും ദേശീയപാതയുടെ ഭാഗമായ കുമളി മുണ്ടക്കയം റോഡിലും , മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന- കുട്ടിക്കാനം റോഡിലും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായ കുട്ടിക്കാനത്തും ജനവാസ കേന്ദ്രമായ ഏലപ്പാറയിലും അടുത്തിടെ കാട്ടാനയാക്രമണം പതിവാണ്.
പ്രദേശത്ത് പീരുമേട് തോട്ടാപ്പുരയിലും കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ആളുകൾ ബഹളം കൂട്ടിയതോടെ കാട്ടാന ഓടി മറഞ്ഞു.
തോട്ടാപ്പുര കോവിലകം ഭാഗത്താണ് ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ കൊമ്പനാന എത്തിയ വീടിന് മുന്നിലൂടെ ആന നടന്നു പോയതോടെ നായകൾ കുരച്ചു.
ശബ്ദം കേട്ട് എത്തിയ ആളുകൾ ബഹളം കൂട്ടിയതോടെ ആന ഇരുട്ടിലേക്ക് ഓടി മറഞ്ഞു. മുമ്പും പ്രദേശത്ത് കാട്ടാനയുടെ ശല്യം ഉണ്ടായിട്ടുണ്ട്. പെരിയാർ ടൈഗർ റിസർവിനോട് ചേർന്നുള്ള സ്ഥലമാണിത്.
മുമ്പ് കാട്ടാനകൾ കൂട്ടമായി എത്തുകയും കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സൗരോർജ വേലിയുടെ പണികൾ നടന്നിരുന്നു.
ഒരിടവേളയ്ക്ക് ശേഷം കൊമ്പനാന ജനവാസ മേഖലയിൽ എത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
ആന വീടിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യം സി.സി.ടി. വി ക്യാമറയിൽ പതിഞ്ഞിരുന്നു. വനം വകുപ്പിന്റെ ദ്രുതകർമ്മസേന സ്ഥലത്ത് നിരീക്ഷണം നടത്തിവരുകയാണ്.









