കുടിവെള്ള പൈപ്പിലൂടെ വന്നത് മലിനജലം; മധ്യപ്രദേശിൽ 8 പേർക്ക് ദാരുണാന്ത്യം
ഇൻഡോർ ∙ മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ എട്ട് പേർ മരിക്കുകയും നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത സംഭവത്തിൽ വ്യാപക ആശങ്ക.
ഇൻഡോറിലെ ഭഗീരഥപുര കോളനിയിൽ മുനിസിപ്പൽ പൈപ്പ് വഴി വിതരണം ചെയ്ത നദീ ജലം കുടിച്ച ശേഷമാണ് നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വെള്ളം കുടിച്ചതിന് പിന്നാലെ ഛർദ്ദി, വയറുവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്തത്.
ഡിസംബർ 25 മുതൽ തന്നെ കുടിവെള്ളത്തിന് അസാധാരണമായ ദുർഗന്ധവും രുചിവ്യത്യാസവും അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ മുനിസിപ്പാലിറ്റിയിൽ പരാതിപ്പെട്ടിരുന്നു.
എന്നാൽ തുടക്കത്തിൽ ഇത് ഗൗരവമായി പരിഗണിക്കപ്പെടാത്തതായും ആരോപണമുണ്ട്. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതോടെ മുനിസിപ്പൽ അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് അപകടകാരണം വ്യക്തമായത്.
കുടിവെള്ള പൈപ്പിലൂടെ വന്നത് മലിനജലം; മധ്യപ്രദേശിൽ 8 പേർക്ക് ദാരുണാന്ത്യം
കുടിവെള്ള പൈപ്പിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ശൗചാലയത്തിൽ നിന്ന് മലിനജലം ചോർന്ന് പൈപ്പ് ലൈനിലേക്ക് കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
നിലവിൽ ആ ശൗചാലയത്തിന്റെ അറ്റകുറ്റപ്പണികളും പൈപ്പ് ലൈനിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സംഭവത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും, ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആരോഗ്യവകുപ്പ് നടത്തിയ അടിയന്തര സർവേയിൽ 2,703 വീടുകളിലായി ഏകദേശം 12,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ഇവരിൽ നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന 1,146 പേർക്ക് വീടുകളിൽ തന്നെ പ്രാഥമിക ചികിത്സ നൽകി.
ഗുരുതരാവസ്ഥയിലായ 111 പേരെ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 18 പേർ പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
പ്രദേശത്തുനിന്ന് ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മാധവ് പ്രസാദ് ഹസാനി അറിയിച്ചു.
പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ മലിനീകരണത്തിന്റെ തീവ്രതയും മറ്റ് ആരോഗ്യഭീഷണികളും സംബന്ധിച്ച് വ്യക്തമായ വിലയിരുത്തൽ സാധ്യമാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ നഗരസഭാ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയർക്കും മുനിസിപ്പൽ കമ്മീഷണർക്കുമെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.









