ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃഷി ചെയ്യാനൊരുങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ആയാസരഹി തവും ലാഭകരവുമാക്കാനൊരുങ്ങുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
കാർഷിക രംഗത്ത് എ.ഐ സാങ്കേതിക വിദ്യ ഉപയോഗപെടുത്തി സ്മാർട്ട് ഫാമിങ്ങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയം കണ്ടതിന്റെ ആത്മ വിശ്വാസത്തിൽ ഇത് കൂടുതൽ ആളുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നത്.
കിലയുടെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട് , അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 40 കർഷകരാണ് മൊബൈൽ ആപ്പ് ഉപയോഗിച്ച് പരീക്ഷണാർത്ഥം സ്മാർട്ട് ഫാമിങ്ങ് രീതികൾ നടപ്പിലാക്കിയത്.
ട്രെയിനിൽ നിന്ന് പൂജ സാധനങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞു; തേങ്ങാ തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
ഇതിനായി ഓരോ കർഷകനും ഓരോ സെന്റ് വീതം ഭൂമിയിൽ പരമ്പരാഗത കാർഷിക രീതിയിലും സ്മാർട്ട് ഫാമിങ്ങ് രീതിയിലും ഒരേ സമയം കൃഷി ചെയ്യുകയായിരുന്നു.
വിളവുകൾ തമ്മിൽ താരതമ്യം ചെയ്തപ്പോൾ സ്മാർട്ട് ഫാമിങ്ങിൽ വിളവുല്പാദനം 200 ശതമാനത്തിലധികമായിരുന്നു.
മധുരകിഴങ്ങ്-220%, മരിച്ചീനി-215%, വാഴ-206%, ചേന-163% എന്നീ രീതിയിൽ വൻ വർധനയാണ് വിളവുല്പാദനത്തിൽ ഉണ്ടായത് . അതിനൊപ്പം വളത്തിന്റെ ഉപയോഗം പരമ്പരാഗത കൃഷി രീതിയിലേക്കാൾ കുറയ്ക്കുവാനും കഴിഞ്ഞു.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് മനുഷ്യ പ്രയത്നം പരമാവധി ലഘൂകരിച്ച്, കൃഷിയിടങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്മാർട്ട് ഫാമിങ്ങ് .
ഡാറ്റാ അനലിറ്റിക്സ് വഴി ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പ്രവചനങ്ങൾ നടത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും സാധിക്കുമെന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
ഇത്തരത്തിൽ ഉള്ള കൃഷി രീതി കർഷകന്റെ കഠിനാധ്വാനം കുറയ്ക്കുകയും കൂടുതൽ വിളവ് നൽകുകയും മാത്രമല്ല വിപണിയുടെ ആവശ്യം മനസ്സിലാക്കി കൃഷി ചെയ്യാൻ കർഷകർക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം രാസവളങ്ങളുടെയും ജലത്തിന്റെയും അമിത ഉപയോഗം തടയുവാനും വായു, മണ്ണ്, ജല മലിനീകരണം എന്നിവ തടയുന്നതിനും കഴിയുന്നുണ്ട്.
വിപണി സാധ്യത കൃത്യമായി അറിയാമെങ്കിൽ അത്രയും മാത്രം ഉത്പാദിപ്പിക്കാൻ അവശ്യമായ വെള്ളത്തിന്റെയും വളത്തിന്റെയും അളവ് വിവരം സ്മാർട്ട് ഫാമിങ്ങ് ഡിവൈസസ് നൽകും.
ഈ രീതിയിൽ കൃഷി ചെയ്താൽ വിപണി അവശ്യത്തിലധികം കൃഷി ചെയ്യുന്നതു മൂലമുള്ള നഷ്ടം കുറയ്ക്കാനാകുമെന്ന് പരിശീലനാടിസ്ഥാനത്തിലുള്ള കൃഷിയിലൂടെ മനസ്സിലാക്കാനായതായി കർഷകർ പറയുന്നു.
പ്രധാനമായും രണ്ട് ഉപകരണങ്ങളാണ് ഇവിടെ പരീക്ഷിച്ചിട്ടുള്ളത്.കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ(സി.റ്റി.സി.ആർ.ഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ വി.എസ് സന്തോഷ് മിത്ര വികസിപ്പിച്ചെടുത്തതും സോളാർ പവറിൽ പ്രവർത്തിക്കുന്നതുമായ ഇ-ക്രോപ്പ് ഡിവൈസും സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസും.
ഇതിൽ ഇ-ക്രോപ്പ് ഡിവൈസിലൂടെ 20 കിലോമീറ്റർ ചുറ്റളവിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ ലഭ്യമാകുന്നതിനൊപ്പം കൃഷി സംബന്ധമായ മികച്ച നിർദ്ദേശങ്ങൾ ലഭിക്കും.
കൃഷിക്കാവശ്യമായ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ്, പരിപാലന രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും കർഷകരുടെ മൊബൈലിൽ ലഭ്യമാക്കാനാവും.
ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തോടുകൂടിയാണ് സ്മാർട്ട് ഫെർട്ടിഗേഷൻ ഡിവൈസ് സ്ഥാപിക്കുക.
ഇ-ക്രോപ്പ് ഡിവൈസിൽ നിന്നും ലഭിക്കുന്ന ഡേറ്റ അനുസരിച്ച് സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ് നിയന്ത്രിച്ച് ആവശ്യമായ രീതിയിൽ വെള്ളവും വളവും നൽകുന്നതിന് ഈ ഉപകരണത്തിന് കഴിയും.
സ്മാർട്ട് ഫാമിങ്ങ് പരീക്ഷണം വിജയം കണ്ടതോടെ മറ്റ് കർഷകരെ സ്മാർട്ട് ഫാമിങ്ങിലേക്ക് ആകർഷിക്കാൻ ഒട്ടേറെ ബോധവത്കരണ പരിപാടികളാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ഇത്തരത്തിൽ ഉള്ള കൃഷി രീതി കർഷകന്റെ കഠിനാധ്വാനം കുറയ്ക്കുകയും കൂടുതൽ വിളവ് നൽകുകയും ചെയ്യും.
വ്യത്യസ്ത വിപണന കേന്ദ്രങ്ങളിലേക്ക് വിഷരഹിതമായ പഴങ്ങളും,പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും കൂടുതലായി എത്തിക്കാനും ഇത് വഴിയൊരുക്കും.
അത് വഴി കൂടുതൽ വരുമാനത്തിനും സഹായകമാകുമെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രതികരിച്ചു. ബ്ലോക്കിന് കീഴിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ 98 വാർഡിലും ഈ കൃഷി രീതി നടപ്പിലാക്കുമെന്നും അവർ പറഞ്ഞു.









