കൊച്ചി: അറബിക്കടലിൽ മുങ്ങിത്താഴ്ന്ന ചരക്കുകപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി മോശം കാലാവസ്ഥ.
വലിയ എണ്ണപ്പാട പലതായി പിളർന്ന് അഞ്ച് കിലോമീറ്ററോളം വ്യാപിച്ചതായാണ് റിപ്പോർട്ട്. എണ്ണപ്പാട കേരളതീരത്ത് അടുത്തിട്ടില്ലെന്ന് നാവികസേന അറിയിച്ചു.
കടൽ പ്രക്ഷുബ്ധമായതിനാൽ ബൂം (പ്രത്യേക തടയണ) ചെയ്യാൻ ഇന്നലെയും സാധിച്ചില്ല. നേവിയുടെ ഡോണിയർ വിമാനത്തിലൂടെ ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ് മാത്രമാണ് നിലവിൽ ഉപയോഗിക്കാനായത്.
ഇന്നലെ ഉച്ചയ്ക്ക് വിമാനം നിരീക്ഷണത്തിനായി പറന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം പെട്ടെന്ന് മടങ്ങേണ്ടിവന്നു. പിന്നീട് വൈകിട്ടാണ് വീണ്ടുമിറക്കിയത്.
കപ്പലിലെ 12 കണ്ടെയ്നറുകളിലുള്ള അപകടകാരിയായ കാത്സ്യം കാർബൈഡ് ഇതുവരെ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല.
ഇതിനിടെ മലിനീകരണം തടയുന്നതിന് കോസ്റ്റ് ഗാർഡിന്റെ വിക്രം, സമർത്ഥ്, സക്ഷം കപ്പലുകൾ മേഖലയിൽ തുടരുന്നുണ്ട്. മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രഹരി മുംബയിൽ നിന്നെത്തും.
ഇതോടെ എണ്ണ വ്യാപനം കാര്യക്ഷമമായി നിയന്ത്രിക്കാനാകും.
തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ കപ്പൽ കമ്പനി സന്നദ്ധത അറിയിച്ചതായാണ് വിവരം.