കൊച്ചി: കഞ്ചാവുമായി അറസ്റ്റിലായ സിനിമാ സംവിധായകര്‍ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഇന്ന് പുലർച്ചെയാണ് ഇരുവരെയും ഒപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നയാളെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇവരുടെ മുറിയിൽ പരിശോധന നടത്തിയത്. കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് പറഞ്ഞു.
അതേസമയം കേസില്‍ സമീർ താഹിറിനും എക്സൈസ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നാണ് സംവിധായകരെ പിടികൂടിയത്. ഈ ഫ്ളാറ്റില്‍ ഇടക്കിടക്ക് വരാറുണ്ടെന്നാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസിന് നല്‍കിയ മൊഴി.