തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും ലഹരി കടത്തി തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്നും നാഗർകോവിൽ വഴി എത്തിയ ഇയാളെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തു വെച്ചാണ് എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കായി തെരച്ചിൽ നടക്കുകയായിരുന്നുവെന്നാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
60 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഹൈദരാബാദ് കോടതിയിലും എംഡിഎംഎ വിൽപ്പന നടത്തിയതിന് പൂവാർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
നേരത്തെ തൃശൂരിൽ ടാക്സി സർവീസ് നടത്തിയിരുന്നയാൾ പിന്നീട് ലഹരി മരുന്ന് വിൽപ്പനയിലേക്ക് കടക്കുകയായിരുന്നെന്ന് എക്സൈസ് പറയുന്നു.