കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ഗ്രീൻവുഡ് കോളജിലെ പ്രിൻസിപ്പൽ പി അജീഷിനെതിരെയാണ് നടപടി. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തത്.
ഇ-മെയിലിലൂടെ അയച്ച ചോദ്യപ്പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്ന് പി അജീഷിനെതിരെ എഫ്ഐആറിൽ പറയുന്നു. കണ്ണൂർ സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു പ്രിൻസിപ്പലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പ്രിൻസിപ്പൽ സർവകലാശാലയെ വഞ്ചിച്ചെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയമ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്‍ററുകളിലും നിരീക്ഷകരെ നിയോഗിക്കാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.
തിങ്കളാഴ്ച മുതല്‍ ഓരോ നിരീക്ഷരെ നിയോഗിക്കും. അറുപതുപേരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇമെയിലില്‍ നിന്ന് ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കും. ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്സിറ്റി തീരുമാനിച്ചു.