ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി പ്രവചനാതീതം
കൊൽക്കത്ത: രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട സൂചനകൾ പ്രകാരം ബിജെപി 124 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റുകളിലും മുന്നിലാണ്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ ലീഡ് നിലയിൽ തുടരുന്നു.
ബംഗാളിൽ പ്രധാനമായും ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. മറ്റു കക്ഷികൾ പ്രാധാന്യം നഷ്ടപ്പെട്ട സാഹചര്യമാണെന്ന് പ്രവണതകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ ഭവാനിപ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്നിലായതും വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മുന്നിൽ.
സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നതാണ് ഇപ്പോൾ പ്രധാന ചോദ്യമായി ഉയരുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ അന്തിമ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.
English Summary
BJP is leading in West Bengal elections with early trends showing a strong performance against the ruling TMC. Mamata Banerjee is trailing in a key constituency, raising speculation about a possible power shift.









