ചെന്നൈ പിടിച്ചടക്കി ദളപതി; സ്റ്റാലിനെ ഞെട്ടിച്ച് ടിവികെ. തമിഴ്‌നാട് ഇനി കൂട്ടുകക്ഷി ഭരണത്തിലേക്കോ?
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ടിവികെ ശക്തമായ മുന്നേറ്റം തുടരുന്നു. ഡിഎംകെ കോട്ടയായി കണക്കാക്കുന്ന ചെന്നൈ ജില്ലയിൽ പോലും ടിവികെ തരംഗം പ്രകടമാണ്.
തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടൻ വിജയ് ലീഡ് നിലയിൽ തുടരുന്നു. ഏകദേശം 1600 വോട്ടിന്റെ മുൻതൂക്കത്തിലാണ് അദ്ദേഹം മുന്നിലുള്ളത്. സംസ്ഥാനത്ത് ആകെ 67 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുമ്പോൾ എഐഎഡിഎംകെ 52 സീറ്റുകളിലും ഡിഎംകെ 50 സീറ്റുകളിലും മുന്നിലാണ്.
കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്നിലായതും ശ്രദ്ധേയമാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം വോട്ടെണ്ണൽ ആരംഭിച്ചതോടെ ഏകദേശം 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയ്ക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. നിലവിൽ മൂന്നാം സ്ഥാനത്താണ് ഡിഎംകെ. തുടക്കത്തിൽ മുന്നേറ്റം കണ്ട ഡിഎംകെ സഖ്യത്തിന് പിന്നീട് ലീഡ് നഷ്ടപ്പെടുന്ന സാഹചര്യം രൂപപ്പെട്ടു.
എന്നാൽ ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ചിത്രം മാറാൻ സാധ്യതയുള്ളതിനാൽ അന്തിമഫലത്തെക്കുറിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾ കാത്തിരിക്കുകയാണ്.
പശ്ചാത്തലം
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ തനിച്ച് 133 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ 164 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോയെന്നതാണ് പ്രധാന ചർച്ച.
ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം തമിഴ്നാട്ടിൽ ആദ്യമായി കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
English Summary
TVK is showing strong gains in Tamil Nadu elections, leading in several constituencies, including Chennai. DMK faces setbacks, with key leaders trailing. Final results may shift as counting progresses.









