ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ . 41 കാരനായ രമേഷ് ഖാതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 22 വർഷത്തിനിടെ ഇയാൾ നടത്തുന്ന മൂന്നാമത്തെ ബലാത്സംഗമാണ് ഇതെന്ന് പൊലീസ്. മധ്യപ്രദേശ് രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 1,2 തീയതികളിലാണ് കുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 7 ന് കുട്ടി മരിച്ചു.
ഷാജാപൂർ സ്വദേശിയായ ഇയാൾ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജ്ഗഡിൽ എത്തിയത്. അമ്മമ്മയോടും ആൻറിയോടുമൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 419 പേരുടെ പട്ടിക പൊലീസ് തയാറാക്കിയിരുന്നു . പിന്നീട് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് അന്വേഷണം രമേശ് ഖാതിയിലേക്കെത്തിയത്. 2003 ൽ 5 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ കേസിൽ 10 വർഷത്തെ തടവിന് ഇയാൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. രണ്ടാമത്തെ പീഡനം 2014 ലാണ്. 2003 മുതൽ പത്ത് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ രമേഷ് വീണ്ടും പീഡനം തുടർന്നു . 8 വയസുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി ഇയാളെ തൂക്കിക്കൊല്ലാൻ വിധിച്ചു.
എന്നാൽ 2016 ൽ മധ്യപ്രദേശ് ഹൈക്കോടതി വധശിക്ഷ റദ്ധാക്കി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ഇപ്പോൾ വീണ്ടും അറസ്റ്റിലായിരിക്കുകയാണ് പ്രതി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഈ അതിക്രമത്തിന് തൊട്ടുമുൻപ് മാനസിക വെല്ലുവിളി നേരിടുന്ന ഒരു സ്ത്രീയെ ആക്രമിക്കാൻ ഇയാൾ ശ്രമിച്ചതായി പൊലീസിന് വ്യക്തമായി.