ചെങ്ങന്നൂർ: ട്രെയിൻ സ്വീകരിക്കാൻ കാത്തുനിന്ന കൊടിക്കുന്നിൽ എംപിയെയും സംഘത്തെയും മറികടന്ന് മെമു നിർത്താതെ പോയി. ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
പുതുതായി അനുവദിച്ച ചെറിയനാട് സ്റ്റേഷനിൽ ട്രെയിൻ സ്വീകരിക്കാൻ എംപിയും സംഘവും കാത്തുനിൽക്കുന്നതിനിടെയാണ് ട്രെയിൻ നിർത്താതെ പോയത്. ഇന്ന് രാവിലെ 7.30ന് എത്തിയ ട്രെയിൻ സ്റ്റേഷനിൽ സിഗ്നൽ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു.
സ്ഥലം എംപി കൊടിക്കുന്നിൽ സുരേഷും ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറും അടക്കമുള്ള ജനപ്രതിനിധികളാണ് ട്രെയിൻ സ്വീകരിക്കാൻ എത്തിയത്. കൃത്യസമയത്ത് തന്നെ ട്രെയിൻ എത്തിച്ചേർന്നു. എന്നാൽ സിഗ്നൽ കണ്ടിട്ടും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ ട്രെയിൻ യാത്ര തുടർന്നു.
ലോക്കോപൈലറ്റ്നുണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചത്. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന മെമു മൂന്നു മാസങ്ങൾക്ക് മുൻപാണ് അനുവദിച്ചത്.
കൊടിക്കുന്നിൽ സുരേഷിൻറെ ഇടപെടലിനെ തുടർന്നായിരുന്നു ട്രെയിന് അനുവദിച്ചതും പിന്നീട് ചെറിയനാട് സ്റ്റോപ്പിന് അനുമതി നൽകിയതും.