തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് തന്ത്രപരമായ നീക്കമാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യത ലഭിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുധാകരന്റെ നീക്കങ്ങളുടെ പുരോഗതി കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അദ്ദേഹത്തെ പിന്തുണയ്ക്കണമോയെന്ന കാര്യത്തിൽ യുഡിഎഫ് ആലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇപ്പോൾ തിരക്കുപിടിച്ച് അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുധാകരന്റെ നിലപാടിനെ പിന്തുണച്ച് സംസാരിച്ചു.
ജി. സുധാകരനെപ്പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ ഉണ്ടാകുന്നത് പാർലമെന്ററി ജനാധിപത്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും ഗുണകരമാകും എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ സുധാകരനെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ പാർട്ടിയും യുഡിഎഫും ചേർന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് സിപിഎമ്മിനേറ്റ വലിയ തിരിച്ചടിയാണെന്നും ചെന്നിത്തല ആരോപിച്ചു. ദീർഘകാലം പാർട്ടിക്കായി പ്രവർത്തിച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെ അപമാനിച്ച് പുറത്താക്കിയത് സിപിഎമ്മിന്റെ വലിയ വഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള നേതാവാണ് സുധാകരനെന്നും, ഇത്തരത്തിൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടിവന്നത് അദ്ദേഹത്തിന് വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
English Summary
KPCC president Sunny Joseph said the Congress is closely observing former minister G. Sudhakaran’s decision to contest the Assembly election as an independent candidate. He described it as a strategic move and said the UDF will take a decision on whether to support him after proper discussions. Congress leader Ramesh Chennithala also commented that Sudhakaran’s presence in the Assembly would be beneficial for parliamentary democracy, while criticizing the CPM for allegedly humiliating and sidelining a senior communist leader.









