പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്
മുംബൈയിലെ പ്രശസ്തമായ ടിസിഎസ് ഓഫീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പീഡന-മതപരിവർത്തന പരാതികളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദേശീയ വനിതാ കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്.
നാസിക്കിലെ ഈ സ്ഥാപനത്തിനുള്ളിൽ അറസ്റ്റിലായ എട്ട് പ്രതികൾ അസാധാരണമായ സ്വാധീനവും നിയന്ത്രണവും പുലർത്തിയിരുന്നതായും ഇത് മറ്റ് ജീവനക്കാരുടെ സുരക്ഷയെ ബാധിച്ചതായും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പ്രായം കുറഞ്ഞവരും മാനസികമായി തളർത്താൻ എളുപ്പമുള്ളവരുമായ വനിതാ ജീവനക്കാരെ പ്രത്യേകമായി ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ നീക്കങ്ങളെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കും മാനസികമായ പീഡനങ്ങൾക്കും ഇരയാക്കിയിരുന്നു. പലപ്പോഴും ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ഉപയോഗിച്ചാണ് ഇവരെ നിശബ്ദരാക്കിയിരുന്നത്.
സ്ഥാപനത്തിലെ ഭരണസംവിധാനത്തിലെ പോരായ്മകൾ പ്രതികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി രൂപീകരിച്ച പോഷ് നിയമങ്ങൾ ഇവിടെ വെറും നോക്കുകുത്തിയായിരുന്നെന്നും ആഭ്യന്തര പരാതി പരിഹാര സമിതി കൃത്യമായി പ്രവർത്തിച്ചിരുന്നില്ലെന്നും കമ്മിഷൻ കണ്ടെത്തി.
വനിതാ ജീവനക്കാർ നിരന്തരമായി മതപരമായ അധിക്ഷേപങ്ങൾക്കും മതപരിവർത്തനത്തിനായുള്ള കടുത്ത സമ്മർദ്ദങ്ങൾക്കും വിധേയരായിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു.
സാമൂഹികമായ അപമാനം ഭയന്നും പരാതി നൽകിയാൽ നീതി ലഭിക്കില്ലെന്ന വിശ്വാസക്കുറവ് കാരണവുമാണ് പലരും ഈ ദുരവസ്ഥ പുറംലോകത്തെ അറിയിക്കാതിരുന്നത്.
സ്ഥാപനത്തിനുള്ളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതും ഇതിനു പിന്നിൽ കൃത്യമായ ആസൂത്രണം നടന്നുവെന്ന സംശയത്തിന് ബലം നൽകുന്നു.
ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കറുടെ നിർദേശപ്രകാരം രൂപീകരിച്ച ഉന്നതതല സമിതിയാണ് സംഭവത്തിൽ നേരിട്ട് തെളിവെടുപ്പ് നടത്തിയത്.
ബോംബെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി സാധന ജാദവ് ഉൾപ്പെട്ട സമിതി തയ്യാറാക്കിയ 50 പേജിലധികം വരുന്ന വിശദമായ റിപ്പോർട്ട് ഇപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെലികോളർ ജീവനക്കാരി നിദ ഖാനെ കോടതി ഈ മാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഗർഭിണിയായ നിദയെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് നാസിക് റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
വനിതാ സഹപ്രവർത്തകരെ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും മതാചാരങ്ങൾ പാലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു എന്ന ഗുരുതരമായ പരാതിയിലാണ് നിദയെ പോലീസ് പിടികൂടിയത്.









