ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ പ്രതിഷേധം
ഭുവനേശ്വർ: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ ശ്രമിച്ച വയോധികനോട് അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന്, സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം ഒഡിഷയിൽ ശ്രദ്ധേയമായി. ക്യോൻജർ ജില്ലയിലെ പട്ടാന സ്വദേശിയായ ജീതു മുണ്ടയാണ് ഈ സംഭവത്തിലെ കേന്ദ്രകഥാപാത്രം.
ജീതുവിന്റെ സഹോദരി കൽറ മുണ്ടയ്ക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. ഈ വർഷം ജനുവരി 26ന് കൽറ മരിച്ചതിന് ശേഷം, അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം 20,000 രൂപ പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിച്ചു. എന്നാൽ അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്ന നിലപാടിൽ അധികൃതർ ഉറച്ചു നിന്നു.
സഹോദരി മരിച്ചുവെന്ന കാര്യം പലതവണ അറിയിച്ചിട്ടും ബാങ്ക് അധികൃതർ ആവർത്തിച്ച് അതേ മറുപടിയാണ് നൽകിയതെന്ന് ജീതു ആരോപിച്ചു. ഇതോടെ പ്രകോപിതനായ ജീതു സഹോദരിയുടെ കുഴിമാടത്തിൽ നിന്ന് അസ്ഥികൂടം പുറത്തെടുത്ത് തെളിവായി ബാങ്കിൽ എത്തിക്കുകയായിരുന്നു.
“ഞാൻ പലവട്ടം ബാങ്കിൽ പോയി. അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്നാണ് അവർ പറഞ്ഞത്. സഹോദരി മരിച്ചുവെന്ന് പറഞ്ഞിട്ടും കേട്ടില്ല. അതിനാലാണ് അസ്ഥികൂടം കൊണ്ടുവന്നത്,” എന്ന് ജീതു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമനടപടികളും നോമിനി വ്യവസ്ഥകളും ജീതുവിനെ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് മനസ്സിലാക്കിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൽറയുടെ നോമിനിയും മരിച്ച സാഹചര്യത്തിൽ, ഏക അവകാശിയായ ജീതുവിന് തുക കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary
In Odisha, an elderly man brought his deceased sister’s skeleton to a bank after officials insisted the account holder must appear in person to withdraw money. Despite repeatedly informing them of her death, the bank did not accept it. Authorities later clarified procedures and initiated steps to transfer the money to him as the legal heir.









