നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ ഹർത്താൽ
കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടക്കുന്നത്. 52 ദലിത് സംഘടനകൾ ചേർന്നാണ് സമരം സംഘടിപ്പിക്കുന്നത്.
‘ജസ്റ്റിസ് ഫോർ നിതിൻ രാജ്’ ആക്ഷൻ കൗൺസിലും വിവിധ ദലിത്-ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു. വാഹനങ്ങൾ തടയില്ലെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ അഭ്യർത്ഥന.
നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, രോഹിത് വെമുല നിയമം നടപ്പാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, കൂടാതെ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
അതേസമയം, ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താൽ അനാവശ്യമായ നടപടിയാണെന്നും സംഘടന വ്യക്തമാക്കി. വ്യാപാരികൾ പതിവുപോലെ കടകൾ തുറക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കണ്ണൂരിൽ സ്വകാര്യ ബസുകൾ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
English Summary
Dalit organizations in Kerala have called for a statewide hartal demanding justice in the death of BDS student Nithin Raj. The protest, supported by 52 organizations, seeks compensation, legal reforms, and a judicial probe. Essential services are exempted, and transport services are expected to operate normally in some areas.









