ഇടുക്കിയിൽ തർക്കത്തെ തുടർന്ന് മദ്യപർ കെഎസ്ആര്‍ടിസി ബസില്‍നിന്ന് വലിച്ചെറിഞ്ഞ ടിക്കറ്റ് റാക്കും കണ്ടക്ടറുടെ ബാഗും റോഡിൽ കിടന്ന് തിരിച്ചുകിട്ടി. കുഴിത്തൊളുവിനുസമീപം റോഡരികില്‍നിന്ന് ഓട്ടോറിക്ഷ യാത്രക്കാരന് ലഭിച്ച റാക്കും ബാഗും കട്ടപ്പന ഡിപ്പോയില്‍ എത്തിച്ചുനല്‍കി.
ആലപ്പുഴ-തേനി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് ശനിയാഴ്ച രാത്രിയാണ് ബാഗും റാക്കും കാണാതായത്. കട്ടപ്പനയില്‍നിന്ന് കയറിയ രണ്ടുപേര്‍ പുളിയന്‍മല എത്തിയപ്പോള്‍ ബസിലിരുന്ന് മദ്യപിക്കുന്നതായി കണ്ടക്ടറുടെ ശ്രദ്ധയില്‍പെട്ടു.
എതിർത്തതോടെ വാക്കുതര്‍ക്കമുണ്ടായി. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. പിന്നീട് റാക്കും ബാഗും പിന്നിലുള്ള കണ്ടക്ടറുടെ സീറ്റിന്റെ അടിയിലായി സൂക്ഷിച്ചു. മദ്യലഹരിയിലായിരുന്ന യാത്രക്കാര്‍ കുഴിത്തൊളുവില്‍ ഇറങ്ങി.
കണ്ടക്ടര്‍ റാക്ക് എടുക്കാനായി പിന്നിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. തര്‍ക്കമുണ്ടാക്കിയ യാത്രക്കാര്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതായാണ് സൂചന.