വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ നിലവിലെ മുഴുവൻ ഭാരവാഹികളെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി ഹൈക്കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കമുള്ള ഭരണസമിതിക്കെതിരെയാണ് കോടതി കടുത്ത നടപടി സ്വീകരിച്ചത്.
കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
2013 മുതൽ തുടർച്ചയായി മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കാത്തത് ഭരണസമിതിയുടെ ഗുരുതര വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. രജിസ്ട്രേഷൻ വകുപ്പിന്റെ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചശേഷമാണ് വിധി പുറപ്പെടുവിച്ചതെന്നും കോടതി വ്യക്തമാക്കി.
ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നിലവിലെ ഭാരവാഹികൾക്ക് സംഘടനയിലെ സ്ഥാനങ്ങളിൽ തുടരാൻ നിയമപരമായ അയോഗ്യത ബാധകമാകും.
വിധി പുറത്തുവന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. തന്നെ മാത്രമല്ല, നിലവിലെ മുഴുവൻ ഭാരവാഹികളെയും കോടതി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ടെന്നും വിധി വിശദമായി പഠിച്ചശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി എസ്.എൻ.ഡി.പി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളി നടേശന് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ ഭരണസമിതി അയോഗ്യരായ സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനം തുടരാൻ പുതിയ ഡയറക്ടർ ബോർഡ് രൂപീകരിക്കേണ്ടിവരും. സംഘടനയിൽ ജനാധിപത്യ സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. സാനു ഉൾപ്പെടെയുള്ളവർ മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.
English Summary
The Kerala High Court has removed the entire office-bearers of the SNDP Yogam, including General Secretary Vellappally Natesan, President M.N. Soman, and Vice President Thushar Vellappally. The court took the action after finding violations of company laws, particularly the failure to submit annual accounts and returns for three consecutive years starting in 2013. The court also ordered the appointment of a new Board of Directors to manage the organization. Following the verdict, Vellappally Natesan confirmed that all office-bearers had been removed and said he would respond after studying the judgment in detail.









