ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും ‘കമ്മീഷൻ’
തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകൾ എതിർക്കുന്നുണ്ടെങ്കിലും ബസുകളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിലായിരിക്കും വിതരണം ആരംഭിക്കുക.
ജലവകുപ്പിന്റെ ‘ഹില്ലി അക്വ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ‘കെ.എൽ 15’ എന്ന പേരിൽ ലിറ്ററിന് 13 രൂപ നിരക്കിലാണ് യാത്രക്കാർക്ക് നൽകുന്നത്. കരാർ ജീവനക്കാരുടെ സഹായത്തോടെയാണ് കുപ്പിവെള്ളം ബസുകളിൽ എത്തിക്കുക.
ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി ലഭിക്കും. ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം ഒരു കുപ്പി വെള്ളവും നൽകും, ഇതിന്റെ തുക ടിക്കറ്റിൽ തന്നെ ഉൾപ്പെടുത്തും.
ദിവസേന ഏകദേശം രണ്ട് ലക്ഷം ഓൺലൈൻ ടിക്കറ്റുകൾ വിൽക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പദ്ധതിയിലൂടെ ഏകദേശം എട്ട് ലക്ഷം രൂപ വരെ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ. ബജറ്റ് ടൂറിസം യാത്രകളിലും കൗണ്ടറുകളിലും കുപ്പിവെള്ളം ലഭ്യമാക്കാനും പദ്ധതി ഉണ്ട്.
അതേസമയം, വനിതാ കണ്ടക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്ക് കുപ്പിവെള്ളം ബസിൽ കയറ്റുന്നത് ബുദ്ധിമുട്ടാണെന്ന ആശങ്ക ഉയരുന്നു. യാത്രക്കാരെ നിറച്ച് സഞ്ചരിക്കുന്ന തിരക്കേറിയ ബസുകളിൽ വിതരണം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ നേരത്തെ മാനേജ്മെന്റിനെ സമീപിച്ചിരുന്നു.
English Summary
KSRTC plans to introduce bottled water distribution in buses despite opposition from employee unions. The initiative will begin with Swift buses, offering government-brand water at ₹13 per litre. Online ticket passengers will receive a bottle along with their ticket. While the move is expected to generate revenue, staff have raised concerns about its practicality in crowded buses.









