കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ കിടപ്പുമുറിയിൽ ശംഖുവരയൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലര വയസുകാരി ഉൾപ്പെടെ എട്ട് പേർക്ക് കൂടി പാമ്പുകടിയേറ്റു. കോഴിക്കോട്, ആലപ്പുഴ, തൃശൂർ ജില്ലകളിൽ രണ്ടുപേർക്കു വീതവും കാസർകോട് ഒരു കുട്ടിക്കുമാണ് കടിയേറ്റത്. തിരുവനന്തപുരത്തും ഒരാൾക്ക് പരിക്ക് സംഭവിച്ചു.
കോഴിക്കോട് പേരാമ്പ്രയിലെ കണ്ണിപ്പൊയിൽ സ്വദേശിനിയായ അഞ്ജലിക്കും പുനൂർ സ്വദേശിയായ അൻസാറിനും സ്വന്തം വീടുകളിലെ കിടപ്പുമുറികളിൽ നിന്നാണ് പാമ്പുകടിയേറ്റത്.
ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിന് ശേഷം മടങ്ങുന്നതിനിടെ ചേർത്തല തെക്ക് സ്വദേശിനിയായ സാന്ദ്ര (18)യ്ക്കും, വീടിന്റെ ഗേറ്റ് അടയ്ക്കാൻ പുറത്തുവന്ന ഹരിപ്പാട് സ്വദേശിനിയായ അധ്യാപിക സിന്ധു (40)യ്ക്കുമാണ് പാമ്പുകടിയേറ്റത്.
കാസർകോട് എളേരിയിൽ നാലര വയസുകാരിയായ ഋതുചന്ദ്രയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കൂട്ടുകാരിയുമായി കളിക്കുമ്പോൾ വിറകിനിടയിൽ കുടുങ്ങിയ പന്ത് എടുക്കുന്നതിനിടെയാണ് സംഭവം.
തിരുവനന്തപുരം കിളിമാനൂരിൽ പൈപ്പിന് സമീപം നിന്നിരുന്ന സരിത (26)യ്ക്കും ഞായറാഴ്ച രാത്രി പാമ്പുകടിയേറ്റു.
തൃശൂരിൽ ഇരിങ്ങാലക്കുട സ്വദേശിനിയായ പ്രസീതയ്ക്കും താണിശേരി പ്രദേശത്ത് സനീഷിനും പാമ്പുകടിയേറ്റ സംഭവവും റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, കൊച്ചിയിൽ വീട്ടുപറമ്പിൽ തലയിൽ ചക്ക വീണതിനെ തുടർന്ന് മൂർഖൻ പാമ്പ് ചത്തു. കൂത്താട്ടുകുളത്താണ് സംഭവം.
കോഴിക്കോട് കുറ്റ്യാടിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ശംഖുവരയൻ ഇനത്തിൽപ്പെട്ട അഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
English Summary
Eight people, including a 4.5-year-old child, were bitten by snakes across Kerala. Incidents were reported in Kozhikode, Alappuzha, Thrissur, Kasaragod, and Thiruvananthapuram. In a separate incident, a cobra died after being hit by a falling jackfruit. Snake sightings, including baby snakes inside homes, have raised concern.
Snake Bite Kerala, Kerala News, Wildlife Alert, Child Safety, Heat Season, Snake Incidents









