പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടും, ലഭ്യതയിൽ വൈകിവരുന്നതിനാൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഉറപ്പായി. എന്നാൽ ഔദ്യോഗികമായി പവർകട്ട് പ്രഖ്യാപിക്കില്ല.
അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞതിനാൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാനും കഴിയാത്ത അവസ്ഥയാണ്. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ അഥവാ ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിൽ വൈകിട്ട് 6 മുതൽ രാത്രി 2 വരെ 10 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങും. ഇത് മുൻകൂട്ടി അറിയിക്കാതെ നടപ്പിലാക്കും.
ഉപഭോഗം കൂടുന്ന സമയത്ത് പെട്ടെന്ന് വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. എസ്‌എംഎസ് വഴി വിവരം നൽകാൻ ശ്രമിക്കുമെന്നു കെ.എസ്.ഇ.ബി അറിയിച്ചു. ഈ സമയത്ത് ഉപഭോഗം കുറച്ചാൽ വൈദ്യുതി മുടക്കം ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചിട്ടും വിതരണ സംവിധാനം അതനുസരിച്ച് നവീകരിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉപഭോഗഭാരം താങ്ങാനാകാതെ ഫീഡറുകൾ ട്രിപ്പ് ആകുന്നതും ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതും വിതരണത്തെ ബാധിക്കുന്നു. നിലവിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഏകദേശം 115 ദശലക്ഷം യൂണിറ്റാണ്.
250 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാനുള്ള അനുമതി വൈകിയതോടെ ഡേ-അഹെഡ് വിപണിയിൽ രജിസ്റ്റർ ചെയ്യാനും താമസം സംഭവിച്ചു. കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റായതിനാൽ മുൻഗണനാ മാനദണ്ഡങ്ങൾ പാലിച്ചേ വൈദ്യുതി ലഭ്യമാകൂ. മറ്റു സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കു മുൻഗണന ലഭിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് ലഭ്യത വൈകാനിടയുണ്ട്.
വേനൽ ശക്തമായതോടെ രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ 249 ജിഗാവാട്ട് ആയിരുന്ന ഉപയോഗം ഇത്തവണ 252 ജിഗാവാട്ടിലെത്തി. ഇതോടെ വൈദ്യുതി ക്ഷാമം രൂക്ഷമായി.
465 മെഗാവാട്ട് ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതും സംസ്ഥാനത്തിന് തിരിച്ചടിയായി. ഹ്രസ്വകാല കരാറുകളും പ്രതീക്ഷിച്ച പോലെ ഫലപ്രദമായില്ല. സ്വാപ് കരാറുകളെ ആശ്രയിച്ചിരുന്നെങ്കിലും ലഭ്യത കുറഞ്ഞതും ഉപഭോഗം കൂടിയതും മൂലം സംസ്ഥാനത്ത് ഏകദേശം 600 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടുന്നു.
English Summary
Kerala is facing power shortages leading to unannounced load shedding due to delays in procuring high-cost electricity. With low dam levels and rising demand, power cuts of 10–30 minutes may occur during peak hours without prior notice. Increased consumption and infrastructure limitations have worsened the situation, resulting in a deficit of around 600 MW.









